Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടന് ജാമ്യം. ഫ്ലാറ്റിൽ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിടിച്ചെടുത്ത കഞ്ചാവിൻ്റെ അളവ് കുറവായിരുന്നതിനാലാണ് ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത്.
സ്റ്റേഷനിൽനിന്നു ജാമ്യം നേടിയതിനു പിന്നാലെ തന്നെ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മാലയിൽനിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് നാടകീയ സംഭവങ്ങൾക്കു വഴിയൊരുക്കിയത്. കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോകും. ചൊവ്വാഴ്ച പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
കഞ്ചാവ് കേസില്‍ ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ആണ് വേടനെതിരെ ചുമത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കഞ്ചാവ് കൈവശം വെച്ചത് വില്പനയ്‌ക്കെന്നും എഫ്.ഐ.ആറില്‍ സൂചിപ്പിക്കുന്നുണ്ട്.
പുലിപ്പല്ല് കേസിൽ മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലിപ്പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു.