Follow the FOURTH PILLAR LIVE channel on WhatsApp
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മേയ് 7ന് തുടങ്ങും. റോമിൽ തിങ്കളാഴ്ച ചേർന്ന കർദിനാൾമാരുടെ അഞ്ചാമത് ജനറൽ കോൺഗ്രിഗേഷനിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുക. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ വെച്ചാണ് കോൺക്ലേവ് നടക്കുക. ഈ ദിവസങ്ങളിൽ ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ആദ്യകാലത്ത് റോമിനടുത്തുള്ള മുതിര്‍ന്ന വൈദികര്‍ക്കായിരുന്നു മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അധികാരം. 1059ല്‍ സമ്മതിദാനാവകാശം റോമാ സഭയിലെ കർദിനാളന്മാര്‍ക്കായി നിജപ്പെടുത്തി. 1179ല്‍ എല്ലാ കർദിനാൾമാരുടെയും വോട്ടിൻ്റെ മൂല്യം തുല്യമാക്കി. നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കർദിനാളന്മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ അവകാശം. 80 വയസ്സിൽ താഴെ പ്രായമുള്ള 135 കർദിനാൾമാരാണ് ഇക്കുറി കോൺക്ലേവിൽ പങ്കെടുക്കുക.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിൻ്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം.
മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോയെന്നറിയിക്കുന്ന രീതി ഏറെ പ്രശസ്തമാണ്. ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം, അവ സിസ്റ്റീൻ ചാപ്പലിലെ ഒരു പ്രത്യേക അടുപ്പില്‍ ചില പ്രത്യേക രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി കത്തിക്കും. ഈ അടുപ്പില്‍നിന്നുള്ള പുക സെൻ്റ് പീറ്റേഴ്സ് സ്‌ക്വയറില്‍നിന്ന് കാണാവുന്ന ഒരു ചിമ്മിനിയില്‍ക്കൂടെ പുറത്തുവരുന്നു. തിരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ബാലറ്റുകള്‍ കത്തിക്കുമ്പോള്‍ അതില്‍ച്ചേര്‍ക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി കറുത്തപുകയാകും ചിമ്മിനിയിൽ കൂടി പുറത്തുവരിക. പാപ്പയുടെ തിരഞ്ഞെടുപ്പിൽ തീരുമാനമായാൽ ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തുവരും.