Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വേനൽച്ചൂട് കൂടുകയാണ്. ചുട്ടുപൊള്ളുന്ന വെയിൽ. പകൽ യാത്രയാണെങ്കിൽ അതീവ ദുഷ്കരം. അതിനാൽത്തന്നെ കീശ പൊള്ളാതെ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി. ഒരുക്കിയ സംവിധാനം സൂപ്പർ ഹിറ്റ്. ഏപ്രിൽ 21ന് ആരംഭിച്ച തിരുവനന്തപുരം-എറണാകുളം എ.സി. സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് ഒരാഴ്ചയ്ക്കകം സൂപ്പർ ഹിറ്റായി മാറിയത്. സാധാരണ സര്‍വീസിനേക്കാള്‍ നിരക്കില്‍ വലിയ വ്യത്യാസമില്ലാതെയാണ് എ.സി. യാത്ര ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 303 രൂപയാണ് ടിക്കറ്റ് നിരക്ക്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആദ്യ സര്‍വീസ് കെ.എസ്.ആർ.ടി.സി. സി.എം.ഡി. പ്രമോജ് ശങ്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 8 മണിക്ക് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ആലപ്പുഴ വഴി ഉച്ചയ്ക്ക് 2 മണിയോടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് സര്‍വീസ്. തിരികെ വൈകിട്ട് 4.15ന് പുറപ്പെടുന്ന ബസ് രാത്രി 10.20ന് തിരുവനന്തപുരത്ത് എത്തും. പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസ് വിജയകരമാണെങ്കില്‍ കൂടുതല്‍ എ.സി. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കും.
തിരുവനന്തപുരം – എറണാകുളം | |
08:00 | തിരുവനന്തപുരം |
08:50 | ആറ്റിങ്ങല്‍ |
09:55 | കൊല്ലം |
10:35 | കരുനാഗപ്പള്ളി |
11:00 | കായംകുളം |
11:25 | ഹരിപ്പാട് |
12:15 | ആലപ്പുഴ |
12:50 | ചേര്‍ത്തല |
13:55 | എറണാകുളം |
എറണാകുളം – തിരുവനന്തപുരം | |
16:15 | എറണാകുളം |
17:15 | ചേര്‍ത്തല |
17:55 | ആലപ്പുഴ |
18:45 | ഹരിപ്പാട് |
19:10 | കായംകുളം |
19:45 | കരുനാഗപ്പള്ളി |
20:35 | കൊല്ലം |
21:30 | ആറ്റിങ്ങല്‍ |
22:20 | തിരുവനന്തപുരം |
ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂള്‍ എന്‍ജിനീയറിങ് കമ്പനിയാണ് ബസിൽ എ.സി. ഘടിപ്പിച്ച് കെ.എസ്.ആർ.ടി.സിക്കു കൈമാറിയത്. 6.2 ലക്ഷം രൂപയാണു എ.സി. സംവിധാനം ഒരുക്കിയതിനു ചെലവ്. 180 ആംപിയറിൻ്റെ 4 ബാറ്ററികള്‍ ഉപയോഗിച്ചാണു എ.സിയുടെ പ്രവര്‍ത്തനം. നേരിട്ട് എന്‍ജിനുമായി ബന്ധം ഇല്ലാതെ ബാറ്ററികള്‍ ഓള്‍ട്ടനേറ്ററുമായി ഘടിപ്പിച്ചാണ് ‘ഹൈബ്രിഡ് എ.സി’ പ്രവര്‍ത്തിപ്പിക്കുന്നത്.
വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ തന്നെ എ.സി പ്രവര്‍ത്തിപ്പിക്കാനാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത. എ.സി. പ്രവര്‍ത്തിപ്പിച്ചാലും ഇന്ധന ചെലവ് കാര്യമായി കൂടുകയില്ല എന്നതുമുണ്ട്. കെ.എസ്. 376 നമ്പറുള്ള സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് പാപ്പനംകോട്ടെ കെ.എസ്.ആർ.ടി.സിയുടെ ഗാരേജില്‍ പെയ്ൻ്റിങ്, സ്റ്റിക്കര്‍ ജോലികള്‍ നടത്തിയ ശേഷമാണ് നിരത്തിലിറക്കിയത്.