Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി കമ്മീഷനിങ്ങിന് ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. രാജ്യത്തിന്‍റെ വികസനക്കുതിപ്പിന് മുതൽക്കൂട്ടായ വിഴിഞ്ഞം തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി തുറമുഖത്ത് എത്തിയത്.
സംഘാടക സമിതി മുഖ്യരക്ഷാധികാരി കൂടിയായ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ ചർച്ച ചെയ്തു. അതിനു ശേഷം തുറമുഖവും പുലിമുട്ടും മുഖ്യമന്ത്രി സന്ദർശിച്ചു. 3 കിലോമീറ്റർ ദൈർഘ്യമുള്ള പുലിമുട്ടിലെ 10 മീറ്റർ വീതിയുള്ള പാതയിൽ മുനമ്പുവരെ സഞ്ചരിക്കാനാകും.
വ്യാവസായികാടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തനമാരംഭിച്ച ശേഷം, ഇതുവരെ 15 ലക്ഷം ടി.ഇ.യു. കണ്ടൈയ്നറുകൾ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു. ഇത് ചരിത്ര നേട്ടമാണ്. 2024 ഡിസംബർ 3നാണ് ചരക്കു നീക്കം ആരംഭിച്ചത്. അവിടുന്നിങ്ങോട്ട് റോക്കറ്റ് വേഗത്തിലായിരുന്നു കുതിപ്പ്. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 2700 മീറ്റർ പുലിമുട്ട്, 800 മീറ്റർ നീളത്തിൽ ബർത്ത് എന്നിവ ഒരുങ്ങി കഴിഞ്ഞു.
രണ്ടാം ഘട്ട തുടക്കത്തിൽ തന്നെ പുലിമുട്ടിന്‍റെ നീളം കൂട്ടും. അവസാന ഘട്ടത്തിൽ 1,200 മീറ്റർ കൂടി നീട്ടി 2,000 മീറ്ററായി ബർത്ത് വികസിപ്പിക്കും. രണ്ടാംഘട്ട നിർമാണത്തിൽ കാർഗോ, ക്രൂസ് സംവിധാനങ്ങൾക്ക് വേണ്ടിയാണ് ബർത്തിന്‍റെ രൂപരേഖ. 8 ഷിപ് ടു ഷോർ ക്രെയിനുകൾ, സെമി ഓട്ടോമാറ്റിട് നാവിഗേഷൻ സിസ്റ്റം, വ്യോമയാന മാതൃകയിൽ കപ്പലുകളെ നിരീക്ഷിക്കുന്നതായി പ്രത്യേക സംവിധാനം എന്നിവ വിഴിഞ്ഞത്തുണ്ട്. ആദ്യ ബർത്തിൽ 240 മീറ്റർ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനായുള്ള ബങ്കിങ്ങിനായി മാറ്റിവയ്ക്കും.
രാജ്യാന്തര തുറമുഖത്തെ പുലിമുട്ടിനോടനുബന്ധിച്ചു ലിക്വിഡ് ബർത്തുകളും ഇതോടനുബന്ധിച്ച് കരയിൽ ടാങ്ക് ഫാമുകളും വരും. കരയിൽ ഇന്ധന സംഭരണവും ഇവിടെ നിന്നു കപ്പലുകളിലേക്കടക്കം ഇന്ധനം നിറയ്ക്കുന്നതിനുമാണ് ഇവയൊരുക്കുന്നത്. 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകളാണ് പണിയുന്നത്. ഇതിലൂടെ പമ്പു ചെയ്യുന്ന ഇന്ധനം മുല്ലൂർ തോട്ടം ഭാഗത്തെ വിശാല സ്ഥലത്തെ ടാങ്ക് ഫാമിലെ സംഭരണികളിൽ ശേഖരിക്കും. ഉയരമേറിയ ഭാഗത്താണ് ടാങ്ക് ഫാം എന്നതിനാൽ താഴെ ബർത്തിൽ അടുക്കുന്ന കപ്പലുകളിലേക്ക് വാൽവ് സംവിധാനത്തിലൂടെ ഇന്ധനം നിറയ്ക്കാനാകും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കുറഞ്ഞത് നാല് വലിയ കപ്പലുകള്‍ ഒരേ സമയം ബര്‍ത്തില്‍ അടുപ്പിക്കാനാകും. തുറമുഖത്തുനിന്നും കരമാർഗം ചരക്ക് വിനിമയം ചെയ്യാനായി ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് 10.5 കിലോമീറ്റർ ഭൂഗർഭ റെയിൽപാത ഉണ്ടാകും. റോഡ് മാര്‍ഗം കൂടി യാഥാര്‍ത്യമാകുന്നതോടെ വിഴിഞ്ഞം ചരിത്രം കുറിക്കും.
തുറമുഖ കമ്മീഷനിങ്ങിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി തുറമുഖത്തിനുള്ളിൽ 3 ഹെലിപാഡുകൾ പരിഗണിക്കുന്നുണ്ട്. തുറമുഖ ഓഫിസ് മന്ദിരത്തിന് സമീപമാണ് പ്രധാന ഹെലിപാഡ് നിർദേശിച്ചിരിക്കുന്നത്. ഇതിനു സാങ്കേതിക തടസ്സമുണ്ടെങ്കിൽ പ്രവേശന കവാടത്തിനു സമീപത്തും അടിയന്തര ലാൻഡിങ് ആവശ്യമായി വന്നാൽ ഉപയോഗിക്കാൻ വലിയ കടപ്പുറത്തെ ഫുട്‌ബോൾ ഗ്രൗണ്ടും പരിഗണിക്കുന്നുണ്ട്. എസ്.പി.ജിയുടെ അനുമതി ലഭിച്ച ശേഷമാണ് ഇതിൽ തീരുമാനമെടുക്കുക. മേയ് 1ന് രാജ്ഭവനിൽ എത്തുന്ന പ്രധാനമന്ത്രി ഇവിടെ തങ്ങി 2ന് വിഴിഞ്ഞത്ത് എത്തുമെന്നാണു വിവരം.