Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (64), ഭാര്യ ഡോ.മീര (62) എന്നിവരെ കൊലപ്പെടുത്തിയത് പ്രതി അമിത് ഉറാങ്ങിൻ്റെ പ്രതികാരം. തൻ്റെ കുടുംബവും ജീവിതവും തകർത്തത് വിജയകുമാർ ആണെന്ന വൈരാഗ്യമാണ് അമിത്തിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന വിജയകുമാറിൻ്റെ പരാതിയിൽ അമിത് പൊലീസ് പിടിയിലാകുന്ന സമയത്ത് ഭാര്യ ഗർഭിണിയായിരുന്നു. അറസ്റ്റിൻ്റെ വിവരം അറിഞ്ഞതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. തുടർന്ന് അമിത് ജയിലിൽ ആയിരുന്ന കാലത്ത് ഭാര്യയുടെ ഗർഭം അലസുകയും ചെയ്തിരുന്നു. ഇതെല്ലാം വിജയകുമാർ കാരണമാണെന്ന വൈരാഗ്യമാണ് അമിത്തിനെ ക്രൂര കൃത്യത്തിലേക്ക് നയിച്ചത്.
കൊല നടത്തിയത് അമിത് തനിച്ചെന്ന് സ്ഥിരീകരിക്കാവുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അമിത് കൊലനടത്താനായി വീട്ടിലേക്ക് പോകുന്നതിൻ്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആറുമായി മടങ്ങുന്നതിൻ്റെയും ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സമീപത്തുള്ള മറ്റൊരു വീട്ടിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
രാത്രി 12.35ന് വിജയകുമാറിൻ്റെ വീടിൻ്റെ പിൻഭാഗത്തേക്ക് പോകുമ്പോൾ അമിത് മുഖം മറച്ചിരുന്നില്ല. എന്നാൽ, കൊലപാതകം നടത്തിയ ശേഷം പുലർച്ചെ 3.43ന് തിരികെയെത്തുമ്പോൾ അമിത് തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഡി.വി.ആർ. വീടിന് പിൻഭാഗത്തുള്ള തോട്ടിലേക്ക് എറിഞ്ഞത്. അമിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.