29 C
Trivandrum
Tuesday, May 13, 2025

ആക്രമണം നടത്തിയ ഭീകരരിൽ മുൻ പാക് സൈനികനും; ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരിൽ പാക്കിസ്ഥാൻ മുൻ സൈനികനും. വെടിവെപ്പ് നടത്തിയ ആസിഫ് ഫൗജി മുൻ പാക് സൈനികനാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ കൂടാതെ സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആക്രമണത്തിൽ പങ്കാളികളാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിനു മുന്നോടിയായി 4 ഭീകരർ ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആക്രമണത്തില്‍ ഇവര്‍ 4 പേര്‍ക്കും നേരിട്ട് പങ്കുണ്ട്. ഇതിനു പുറമെ ആക്രമണത്തിന് ദൃക്സാക്ഷികളായിരുന്നവരുമായി സംസാരിച്ചു തയ്യാറാക്കിയ 3 ഭീകരരുടെ രേഖാചിത്രങ്ങളും സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക് ചാരസംഘടനയുടെ ബന്ധം ഇന്ത്യന്‍ ഏജന്‍സികള്‍ ഉറപ്പിച്ചിട്ടുണ്ട്. ദ റസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്.) എന്ന സംഘടനയുടെ മറവിൽ പാക് ഭീകരസംഘടനയായ ലഷ്കർ എ തോയ്ബയും ഐ.എസ്‌.ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നു സ്ഥിരീകരിച്ചു. ഐ.എസ്.ഐ പിന്തുണച്ചു, ലഷ്കര്‍ ആസൂത്രണം ചെയ്തു, ടി.ആ.ര്‍എഫ്. നടപ്പാക്കി എന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ലഷ്കർ ഡപ്യൂട്ടി കമാൻഡറായ ‘കസൂരി’ എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ എന്നും കണ്ടെത്തിയിട്ടുണ്ട്.

ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ‍ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിക്രം മിസ്രി എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെയാണ് ന്യൂഡൽഹിയിൽ തിരികെയെത്തിയത്.

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഭീകരാക്രമണമുണ്ടായ പഹൽഗാമിലെത്തി. ഹെലികോപ്റ്ററിലാണ് അദ്ദേഹം ഇവിടേയ്ക്ക് എത്തിയത്. എൻ.ഐ.എ., സൈനിക ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച ശ്രീനഗറിൽ എത്തിയ അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ശ്രീനഗറിൽ എത്തിച്ചപ്പോൾ അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൺ വാലിയിലേക്ക് അദ്ദേഹം നേരിട്ടെത്തിയത്.

കശ്മീരിലാകെ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷന്‍ ടിക്ക എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിൻ്റെ ഓപ്പറേഷന്‍ നടക്കുന്നത്. ബുധനാഴ്ച രാവിലെയാണ് ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 2 ഭീകരരെ സൈന്യം വധിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks