മാർപാപ്പയുടെ മരണപത്രം: ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന് മാത്രം മതി, പ്രത്യേക അലങ്കാരങ്ങൾ വേണ്ട

Follow the FOURTH PILLAR LIVE channel on WhatsApp 

വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ ലാളിത്യം മരണാനന്തര ചടങ്ങുകളിലും. എല്ലാത്തിലും ലാളിത്യം നിഷ്കർഷിക്കുന്ന മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു.

അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.

പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് തിങ്കളാഴ്ച മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെൽ നേതൃത്വം നല്‍കി. ചൊവ്വാഴ്ച വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ബുധനാഴ്ച സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനം നടക്കും.

മരണപത്രത്തിൻ്റെ പൂർണ്ണരൂപം

എൻ്റെ ഭൂമിയിലെ ജീവിതത്തിൻ്റെ സായാഹ്നം അടുത്തുവരുന്നതായി എനിക്ക് അനുഭവപ്പെടുന്നതിനാൽ, നിത്യജീവിതത്തിൽ ഉറച്ച പ്രത്യാശയോടെ, എൻ്റെ സംസ്കാര സ്ഥലത്തെക്കുറിച്ച് മാത്രം അന്ത്യാഭിലാഷം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ജീവിതത്തിലുടനീളവും പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എൻ്റെ ശുശ്രൂഷയിലും ഞാൻ എപ്പോഴും നമ്മുടെ കർത്താവിൻ്റെ അമ്മയായ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിൽ എന്നെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താൽ, എൻ്റെ ശരീരം പുനരുത്ഥാന ദിനത്തിനായി വിശുദ്ധ മേരി മേജർ ബസലിക്കയിൽ വിശ്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

എൻ്റെ ഭൂമിയിലെ അവസാന യാത്ര ഈ പുരാതന മരിയൻ സങ്കേതത്തിൽ അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ അപ്പസ്തോലിക യാത്രയുടെയും തുടക്കത്തിലും ഒടുക്കത്തിലും ഞാൻ പ്രാർത്ഥിക്കാൻ നിൽക്കുമായിരുന്ന ഇടമാണത്. എൻ്റെ ഉദ്ദേശ്യങ്ങൾ ഞാൻ അമ്മയിൽ ആത്മവിശ്വാസത്തോടെ ഭാരമേല്പിച്ചു. അവളുടെ സൗമ്യവും മാതൃപരവുമായ കാരുണ്യത്തിന് ഞാൻ എന്നും നന്ദി പറഞ്ഞു.

ഇതോടൊപ്പമുള്ള പ്ലാനിൽ കാണിച്ചിരിക്കുന്നതുപോലെ, പോളിൻ ചാപ്പലിനും ബസലിക്കയിലെ സ്ഫോർസ ചാപ്പലിനും ഇടയിലുള്ള വശത്തെ ഇടനാഴിയിലെ സ്ഥലത്ത് എൻ്റെ ശവകുടീരം ഒരുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എൻ്റെ ശവകുടീരം നിലത്തായിരിക്കണം. ലളിതമായി, പ്രത്യേക അലങ്കാരങ്ങളില്ലാതെ, ഫ്രാൻസിസ്കസ് എന്ന് മാത്രം എഴുതിയതാകണം.

അന്ത്യവിശ്രമം ഒരുക്കുന്നതിനുള്ള ചെലവ് ഒരു ഉപകാരി വഹിക്കും. അത് സെൻ്റ് മേരി മേജർ പേപ്പൽ ബസലിക്കയിലേക്ക് മാറ്റാൻ വേണ്ടത് ചെയ്തിട്ടുണ്ട്. കർദ്ദിനാൾ റോളാൻഡാസ് മക്രിക്കാസിന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. എന്നെ സ്നേഹിച്ചവർക്കും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരുന്നവർക്കും കർത്താവ് ഉചിതമായ പ്രതിഫലം നൽകട്ടെ. എൻ്റെ ജീവിതത്തിൻ്റെ അവസാന കാലത്ത് അടയാളപ്പെടുത്തിയ വേദനകൾ, ലോക സമാധാനത്തിനും ജനങ്ങൾക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാൻ കർത്താവിനു സമർപ്പിക്കുന്നു.

Recent Articles

Related Articles

Special