Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: തിരുവാതുക്കലിലെ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊലക്കത്തിക്കിരയാകുന്നത് മകൻ ഗൗതമിൻ്റെ മരണത്തിൽ ഉത്തരം കിട്ടാതെ. മകൻ്റെ മരണവും ഇരുവരുടെയും കൊലപാതകവും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇരുവരുടെയും കൊലപാതകത്തിലെ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് മകൻ്റെ മരണവും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നത്.
8 വർഷം മുമ്പ് ഉണ്ടായ ആ മരണത്തിൽ സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിൻ്റെയും മീരയുടെയും കൊലപാതകം. മകൻ്റെ മരണത്തിന് കാരണമെന്താണെന്ന് അറിയാനുള്ള പോരാട്ടം തുടരുന്നതിനിടെയാണ് വിജയകുമാറും മീരയും കൊല്ലപ്പെടുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ബിസിനസ് നടത്തുകയായിരുന്നു വിജയകുമാറിൻ്റെ എഞ്ചിനീയറിങ് ബിരുദധാരിയായ മകൻ ഗൗതം.
2017 ജൂൺ 3നാണ് വിജയകുമാറിൻ്റെ മകൻ ഗൗതം വിജയകുമാറിനെ കോട്ടയത്തെ കാരിത്താസ് ആശുപത്രിക്ക് സമീപത്തെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്നിടത്ത് നിന്ന് കുറച്ചു മാറി പാർക്ക് ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ കാറിൽ രക്തക്കറ ഉണ്ടായിരുന്നു. മുമ്പിലും പിറകിലും ഡോറിലും എല്ലാം രക്തമായിരുന്നു. ഗൗതമിൻ്റെ ശരീരത്തിലുണ്ടായിരുന്നത് സ്വയമുണ്ടാക്കിയ പരുക്കെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. എന്നാൽ, ഒന്നിൽ കൂടുതൽ പരുക്ക് കഴുത്തിൽ സ്വയം ഉണ്ടാക്കാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.
അത്ര ഗുരുതരമായി പരുക്ക് പറ്റിയ ആൾക്ക് കാറിൽ നിന്നിറങ്ങി 204 മീറ്റർ ദൂരത്തുള്ള റെയിൽവെ ട്രാക്കിലേക്ക് നടന്നു പോകാൻ പറ്റില്ല. അങ്ങനെ നടന്നു പോകാൻ പറ്റിയിട്ടില്ലെങ്കിൽ റെയിൽ ചാടി മരിച്ച് ബോഡി 2 കഷ്ണമായിട്ടുണ്ടാകണം. എന്നാൽ, റെയിലിൻ്റെ സൈഡിലായിട്ടായിരുന്നു മൃതദേഹം. ഒരിക്കലുമത് തീവണ്ടിക്ക് മുമ്പിൽ ചാടി മരിച്ച മരണമല്ല. അതൊരു കൊലപാതകമാണ്. അത് അന്വേഷിക്കണമെന്നായിരുന്നു വിജയകുമാറിൻ്റെ ആവശ്യം. 2019ലാണ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചത്. അത് കോടതി അംഗീകരിച്ചു. അതൊരു ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമുള്ള കണ്ടെത്തലായിരുന്നു ഹൈക്കോടതിയുടേത്. സി.ബി.ഐ. അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം സി.ബി.ഐ. യൂണിറ്റ് കഴിഞ്ഞ മാസം 21നാണ് ഗൗതമിൻ്റെ മരണത്തിൽ എഫ്.ഐ.ആർ. ഇട്ടത്.
സി.ബി.ഐ. അന്വേഷണത്തിന് ഒപ്പം ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയെയും മകൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ വിജയകുമാർ നിയോഗിച്ചിരുന്നു . മകൻ്റെ മരണത്തിലെ ദുരൂഹതകൾ അവശേഷിക്കുമ്പോഴാണ് മറ്റൊരു ദുരൂഹ സാഹചര്യത്തിൽ മാതാപിതാക്കളുടെയും മരണം.