Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെൻ്റ് ആണ് പരമോന്നതമെന്ന് പറഞ്ഞ ധന്‍കര്‍ അതിന് മുകളില്‍ ഒരു അധികാര കേന്ദ്രവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഭരണഘടന നിലവിൽ വന്നതിൻ്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ധന്‍കറുടെ പ്രതികരണം.
പാര്‍ലമെൻ്റ് പരമോന്നതമാണ്. അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടന എന്തായിരിക്കണമെന്നതിൻ്റെ ആത്യന്തിക ചുമതലക്കാര്‍. അതിന് മുകളില്‍ ഒരു അധികാരവും പാടില്ല. ഒരു പൗരനാണ് പരമാധികാരി, കാരണം ഒരു രാഷ്ട്രവും ജനാധിപത്യവും കെട്ടിപ്പടുക്കുന്നത് പൗരന്മാരാണ്. അവരില്‍ ഓരോരുത്തര്‍ക്കും ഒരു പങ്കുണ്ട്. ജനാധിപത്യത്തിൻ്റെ ആത്മാവ് കുടികൊള്ളുകയും സ്പന്ദിക്കുകയും ചെയ്യുന്നത് ഓരോ പൗരനിലുമാണ്. ഒരു പൗരന്‍ ജാഗരൂകനാകുമ്പോള്‍, ഒരു പൗരന്‍ സംഭാവന ചെയ്യുമ്പോള്‍ ജനാധിപത്യം പുഷ്‌കലമാകും, അതിൻ്റെ മൂല്യങ്ങള്‍ ഉയര്‍ത്തപ്പെടും, ഒരു പൗരൻ്റെ സംഭാവനയ്ക്ക് പകരമായി മറ്റൊന്നില്ല.
അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഒരു പ്രധാനമന്ത്രിയോട് 1977ല്‍ കണക്കു ചോദിക്കപ്പെട്ടു. അതിനാല്‍, ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട – ഭരണഘടന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവര്‍ക്കാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണം എന്നതിലെ പരമാധികാരികള്‍ അവരാണ്. പാര്‍ലമെൻ്റിന് മുകളില്‍ ഒരു അധികാരത്തെയും ഭരണഘടന വിഭാവനം ചെയ്യുന്നില്ല. പാര്‍ലമെൻ്റാണ് പരമോന്നതം -ധന്‍കര്‍ പറഞ്ഞു.
സംസാരിക്കുന്നതിനിടെ ധൻകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എടുത്തുകാണിച്ചു, പരമോന്നത അധികാരം “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ” എന്നതിലാണെന്നും ഈ അധികാരം അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെയാണു പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 142നെയും അദ്ദേഹം എതിർത്തു സംസാരിച്ചു. സമ്പൂർണനീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രാജ്യത്താകമാനം ബാധകമാകുന്ന പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് സവിശേഷ അധികാരം നൽകുന്ന ഭരണഘടനയുടെ 142ാം ആർട്ടിക്കിൾ ‘ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈൽ’ ആണെന്നാണ് ധൻകർ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള അവകാശം മാത്രമാണ് ജഡ്ജിമാർക്കുള്ളതെന്നും ധൻകർ വാദിച്ചു.
രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളിലെ സമയപരിധി നിര്‍ദേശിക്കലടക്കമുള്ള സുപ്രീംകോടതിയുടെ സമീപകാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശം.