29 C
Trivandrum
Tuesday, May 13, 2025

ഓടിയത് പേടിച്ചിട്ട്, അപായപ്പെടുത്താൻ വരുന്നവരാണെന്ന് സംശയിച്ചു; പൊലീസിനോട് ഷൈൻ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: സ്വകാര്യ ഹോട്ടലിൻ്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സിറ്റി പൊലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞല്ല ഓടിയതെന്നാണ് വിശദീകരണം.

സിനിമാ മേഖലയിൽ തനിക്ക് ശത്രുക്കളുണ്ടെന്നും അവരെ താൻ പേടിക്കുന്നുവെന്നും എന്നാൽ ആ ശത്രുക്കൾ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. തൻ്റെ വളർച്ച ഇഷ്ടപെടാത്തവരാണ് ഈ ശത്രുക്കളെന്നും മൊഴി നല്കി.

3 ഫോണുകളാണ് ഷൈൻ ടോം ചാക്കോ ഉപയോ​ഗിക്കുന്നത്. അതിൽ ഒന്നു മാത്രമാണ് നിലവിൽ പൊലീസിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്. ഫോണുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പണം അടച്ചതിൻ്റെ രേഖകളും വാട്സാപ്പ് ചാറ്റുകളും പൊലീസ് പരിശോധിക്കും. ഇതിൽ കുറ്റം തെളിയും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ കേസെടുക്കാനാണ് നീക്കം.

രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഷൈൻ പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താൻ നടനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കും. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി.

സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് നേരത്തെ ഷൈനിന് നിർദേശം നൽകിയിരുന്നു. തൃശ്ശൂർ മുണ്ടൂരിലെ വീട്ടില്‍ നേരിട്ടെത്തിയാണ് എറണാകുളം നോര്‍ത്ത്‌ പൊലീസ് നോട്ടീസ് കൈമാറിയത്. വീട്ടില്‍ ഷൈന്‍ ഇല്ലാതിരുന്നതിനാല്‍ കുടുംബത്തിനാണ് നോട്ടീസ് കൈമാറിയത്. ഇതുപ്രകാരം ശനിയാഴ്ച രാവിലെ 10നാണ് ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി.

32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പൊലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സെൻട്രൽ എ.സി.പി. സി.ജയകുമാർ, നാർക്കോട്ടിക് എ.സി.പി. കെ.എ.അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

Recent Articles

Related Articles

Special

Enable Notifications OK No thanks