Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ലഹരി പരിശോധനയ്ക്കായി പൊലീസെത്തിയപ്പോൾ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ബുധനാഴ്ച രാത്രി 11 മണിക്ക് കലൂരിലുള്ള പി.ജി.എസ്. വേദാന്ത എന്ന ഹോട്ടലില്‍ നിന്നാണ് ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ഇറങ്ങിയോടിയത്. ഇതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിൻ്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിങ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും കോണിപ്പടി വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് 314ാം നമ്പർ മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും.