Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: 2026ല്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും സഖ്യമായി മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സഖ്യ പ്രഖ്യാപനമുണ്ടായത്.
ചെന്നൈയില്‍ ബി.ജെ.പിയുടേയും എ.ഐ.എ.ഡി.എം.കെയുടേയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കൊടുവിലായിരുന്നു സഖ്യതീരുമാനം. തമിഴ്നാട്ടിലെ അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും എൻ.ഡി.എ. സഖ്യമായി മത്സരരംഗത്തുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്‌നാട്ടില്‍ പളനിസ്വാമിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണ്ണാമലയ്ക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സഖ്യപ്രഖ്യാപനം നടന്നത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ നീക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, സഖ്യം പ്രഖ്യാപിക്കുന്ന വേദിയില്‍ അണ്ണാമലൈയും ഉണ്ടായിരുന്നു.