Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡി.സി.സി. പ്രസിഡൻ്റുമായ ഡോ.ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വീക്ഷണത്തിൻ്റെ മാനേജിങ് എഡിറ്ററാണ്.
രാവിലെ 11 മണിയോടെ ഭൗതികദേഹം കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിക്കും. തുടർന്ന് വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം. നേരത്തെ രാജശേഖരന്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിലേക്കു കടന്നുവന്ന നേതാവാണ് ശൂരനാട് രാജശേഖരൻ. കൊല്ലം ശാസ്താംകോട്ട ഡി.ബി. കോളജിൽ കെ.എസ്.യു. പ്രവർത്തകനായി തുടങ്ങിയ രാജശേഖരൻ കെ.എസ്.യു. സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡി.സി.സി. പ്രസിഡൻ്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, കെ.പി.സി.സി. മാധ്യമവിഭാഗം ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് കോൺഗ്രസിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഓരോ തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.