Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്, അത് അത്ര വേഗം കിട്ടുന്ന ഒരു കാര്യമല്ല. അത് മനസ്സിലാക്കിക്കോ -മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തുപറഞ്ഞു. മകൾ വീണയ്ക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താനതിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. കേസ് കോടതിയില്‍ നടക്കട്ടെ. എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എൻ്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ -മുഖ്യമന്ത്രി പറഞ്ഞു.
മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണെന്നും തൻ്റെ മകളായതിനാലാണ് വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകള്‍ നടത്തിയ സ്ഥാപനം നല്‍കിയ സേവനത്തിനുള്ള പണമാണ് ലഭിച്ചത്. കള്ളപ്പണമല്ല. നികുതിയും കണക്കുകളും രേഖാമൂലം നല്‍കിയതാണ്. അത് മറച്ചു വച്ചല്ലേ നിങ്ങള്‍ പ്രചരണം നടത്തുന്നത്. അവിടെയാണ് ഇന്ന ആളുടെ മകള്‍ എന്ന പേരില്‍ പറയുന്നത് -പിണറായി കൂട്ടിച്ചേര്‍ത്തു.
ബീനിഷ് കോടിയേരിക്കും വീണയ്ക്കും 2 നീതിയാണോ എന്ന ചോദ്യത്തിന് ഇതായിരുന്നു പ്രതികരണം -ബിനീഷിൻ്റെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനെപ്പറ്റി പരാമർശമുണ്ടായിരുന്നില്ല. ഇതിൽ എൻ്റെ മകൾ എന്നു പറഞ്ഞുകൊണ്ടു തന്നെയാണ് തുടങ്ങിയത്. അതു തന്നെയാണ് പ്രശ്നം. ലക്ഷ്യമെന്തെന്ന് പാർട്ടി കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.