Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഗവർണർമാരെ ഉപയോഗിച്ച് പിൻവാതിലിലൂടെ പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന സർക്കാരുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഗവർണർമാർക്ക് വീറ്റോ അധികാരം ഭരണഘടന നൽകുന്നില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. തിരിച്ചയയ്ക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ 1 മാസത്തിനുള്ളിൽ അംഗീകാരം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്നാട് ഗവർണർണർ ആർ.എൻ.രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനവിധി. രാജ്യമൊട്ടുക്ക് വിധി ബാധകമായതിനാൽ കേരളത്തെ സംബന്ധിച്ചിടത്തോളവും ഇത് നിർണ്ണായകമാണ്. തമിഴ്നാട്ടിലേതിനു സമാനമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെയ്ക്കുകയും ഒടുവിൽ മാസങ്ങൾക്കു ശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.
ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നൽകുക, അനുമതി നിഷേധിക്കുക, പ്രസിഡൻ്റിൻ്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാൽ ബില്ലിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡൻ്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി.പർദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിൻ്റേതാണ് വിധി.
ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരമാണ് ഗവർണർമാർ തീരുമാനമെടുക്കേണ്ടത്. 200ാം അനുഛേദത്തിൽ ആർക്കും പോക്കറ്റ് വീറ്റോ അധികാരമോ, സമ്പൂർണ്ണ വീറ്റോ അധികാരമോ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം ബില്ല് തിരിച്ചയക്കുകയോ, രാഷ്ട്രപതിക്കയക്കുകയോ ചെയ്യുന്നെങ്കിൽ അത് 1 മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ച് അയക്കുകയാണെങ്കിൽ അത് 3 മാസത്തിനുള്ളിൽ വേണം. തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ അതിൽ ഗവർണർ 1 മാസത്തിനുള്ളിൽ അംഗീകാരം നൽകണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർ അതിന് അംഗീകാരം നൽകിയേ മതിയാകൂ എന്ന് സുപ്രീം കോടതി സമയക്രമത്തിൽ പറയുന്നു.