Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ. സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ. നൽകിയ പ്രധാന ഹർജിയിലും അന്ന് വാദം കേൾക്കും.
ഹർജിയിൽ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും ചൊവ്വാഴ്ച തന്നെ മറുപടി നൽകണമെന്ന നിർദേശത്തോടെ കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഹർജി തീർപ്പാക്കുംവരെ കേസിൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാൽ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സി.എം.ആർ.എൽ. കോടതിയിൽ പറഞ്ഞു. ഈ വാദം കോടതി അംഗീകരിച്ചില്ല.
എസ്.എഫ്.ഐ.ഒ. കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെയാണ് ഇതിൻ്റെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ. ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എസ്.എഫ്.ഐ.ഒ. അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്നതിലും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയോ എന്നതിലും വ്യക്തത വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.