Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് പിന്നാലെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിന് നോട്ടീസയച്ച് ആദായനികുതി വകുപ്പ്. ലൂസിഫര്‍, മരയ്ക്കാര്‍: അറബിക്കടലിൻ്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആൻ്റണി പെരുമ്പാവൂരിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
എമ്പുരാന്‍ ഇഫക്ട് അല്ല നടപടിക്കു കാരണമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. 2022ല്‍ സിനിമാ മേഖലയിലാകെ ആദായനികുതി റെയ്ഡ് നടത്തിയിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായാണ് നടപടി എന്നാണ് വിശദീകരണം. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആൻ്റണി പെരുമ്പാവൂരിനോട് പ്രധാനമായും ചോദിച്ചത്.
2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 2022ലെ റെയ്ഡില്‍ ആദായനികുതി വകുപ്പ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദായനികുതി അന്വേഷണവിഭാഗം അസസ്‌മെൻ്റ് വിഭാഗത്തിന് കൈമാറിയിരുന്നു. അസസ്‌മെൻ്റ് വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് ഇപ്പോള്‍ ആൻ്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്.
നേരത്തേ നടനും സംവിധായകനുമായ പൃഥ്വിരാജിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചിരുന്നു. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു നോട്ടീസ്. ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇത് സ്വാഭാവികമായ നടപടിയാണെന്ന് വിശദീകരിച്ചിരുന്നു.
അതിന് മുമ്പ് നിർമ്മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പി.എം.എൽ.എ. ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലായിരുന്നു ഇ.ഡി. പരിശോധന. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ആൻ്റണി പെരുമ്പാവൂരിനും ഐടി നോട്ടീസയച്ചത്.
ബി.ജെ.പിയും സംഘപരിവാറും എതിര്‍ത്ത എമ്പുരാന്‍ എന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കളാണ് ആൻ്റണി പെരുമ്പാവൂരും ഗോകുലം ഗോപാലനും. ചിത്രത്തിൻ്റെ സംവിധായകനാണ് പൃഥ്വിരാജ്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടേത് പ്രതികാര നടപടിയാണെന്ന വാദം ശക്തമായിട്ടുണ്ട്.