Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: മലയാള സിനിമയിലെ ഒരു കാലഘട്ടത്തിൻ്റെ പ്രണയമുഖമായിരുന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അവിടെവച്ചായിരുന്നു അന്ത്യം.
70കളിലും 80കളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്നു. നൂറിലേറെ മലയാള ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോൻ്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത അമ്മ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
രവികുമാറിൻ്റെ ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച.