മ്യാൻമർ ഭൂചലനം: മരിച്ചവർ 1,644, പരുക്കേറ്റവർ 3,408

Follow the FOURTH PILLAR LIVE channel on WhatsApp 

നയ്പിഡോ: മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,644 ആയി. 3,408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസ്സമാകുന്നുണ്ട്. മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു.

ശക്തമായ ഭൂകമ്പമാണ് മ്യാന്മാറിലുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭൂകമ്പത്തിൻ്റെ ഭാഗമായിഏകദേശം 334 ആറ്റം ബോംബുകളുടെതിന് സമാനമായ ഊര്‍ജമാണ് രൂപപ്പെട്ടതെന്നാണ് പ്രശസ്ത ജിയോളജിസ്റ്റായ ജെസ് ഫെനിക്‌സ് സി.എൻ.എന്നിനോട് പ്രതികരിച്ചത്. മാത്രമല്ല ഭൂകമ്പത്തിൻ്റെ തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും ദുരന്തത്തിൻ്റെ പൂര്‍ണവ്യാപ്തി മനസിലാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നതായും ഫെനിക്‌സ് പറഞ്ഞു.

മ്യാന്‍മറിലെ മാന്‍ഡലെയ്ക്കടുത്തുള്ള പ്രദേശമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നും ഇതിന് 12ഓളം തുടര്‍ചലനങ്ങളുണ്ടായതായും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ യു.എസ്.ജി.എസ്.) റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച 10 മണിക്കൂറിനിടയില്‍ ഏതാണ്ട് 15 ഭൂകമ്പങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയും മ്യാന്മറില്‍ 2 ഭൂകമ്പങ്ങളുണ്ടായതായി യു.എസ്.ജി.എസ്. പറയുന്നു. 5.1, 4.2 തീവ്രതകളിലുള്ള ഭൂകമ്പങ്ങളാണുണ്ടായത്.

ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മ്യാൻമറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ തുടങ്ങി. ദുരിതാശ്വാസ സാമിഗ്രികളുമായി 2 വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു. 80 അംഗ എൻ.ഡി.ആർ.എഫ്. സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് മ്യാൻമറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡൽഹിക്കടുത്തെ ഹിൻഡൻ താവളത്തിൽ നിന്ന് പറന്നത്. പിന്നീട് 4 വിമാനങ്ങൾ കൂടി മ്യാൻമറിലേക്കു പോയി. 15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാൻമറിലെത്തിച്ചത്. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലെത്തും.

4 നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നുണ്ട്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special