Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: അപകീര്‍ത്തിക്കേസില്‍ സി.പി.എം. നേതാവ് പി.കെ.ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ നിന്നു മലക്കംമറിഞ്ഞ് ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണന്‍. ശ്രീമതിയോടുള്ള മാപ്പ് തൻ്റെ ഔദാര്യമാണെന്നും ബന്ധുക്കള്‍ കളിയാക്കുന്നെന്ന് പറഞ്ഞ് ടീച്ചര്‍ കരഞ്ഞുവെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയുള്ള വിശദീകരണത്തില്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തിന് താനൊരു മാതൃക കാണിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മാപ്പ് പറച്ചിലിന് പിന്നാലെ ഉണ്ടായ സൈബറിടങ്ങളിലെ പരിഹാസങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമുള്ള മറുപടി കൂടിയായിട്ടാണ് ഗോപാലകൃഷ്ണൻ്റെ വിശദീകരണം.
2018 ജനുവരി 25ന് ചാനല്‍ച്ചര്‍ച്ചയില്‍ ശ്രീമതിക്കും കുടുംബത്തിനുമെതിരേ നടത്തിയ പരാമര്‍ശത്തിലാണ് മാധ്യമങ്ങള്‍ക്കുമുന്‍പില്‍ പരസ്യമായി മാപ്പുപറഞ്ഞത്. ഒത്തുതീര്‍പ്പിനായി ഇരുവരും വ്യാഴാഴ്ച ഹൈക്കോടതിയില്‍ എത്തിയിരുന്നു.
ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കേ അവരുടെ മകനും കോടിയേരി ബാലകൃഷ്ണൻ്റെ മകനും ചേര്‍ന്ന് മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ചാനല്‍ച്ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീമതി കേസ് ഫയല്‍ചെയ്തു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കി. ഒടുവില്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തുകയായിരുന്നു.
ശ്രീമതിയുടെ മകനെതിരേ സംസാരിച്ചത് പി.ടി.തോമസ് സംസാരിച്ചതുകൊണ്ടാണെന്നും കൃത്യമായി തെളിവില്ലെന്ന് പിന്നീട് മനസ്സിലായെന്നും അതിനാലാണ് ഖേദം പ്രകടിപ്പിച്ചതെന്നും ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ട്രോളായി മാറിയതോടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം നിലപാട് മാറ്റിയത്.