Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മുന്‍ ആരോഗ്യ മന്ത്രിയും സി.പി.എം. നേതാവുമായ പി.കെ.ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥൻ്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.കെ.ശ്രീമതി മന്ത്രിയായിരിക്കെ മകൻ്റെ കമ്പനിയില്‍ നിന്ന് ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം.
സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂ എന്ന് ഗോപാലകൃഷ്ണന്‍ വിലയിരുത്തി. ‘തെളിവുകള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ എൻ്റെ കൈവശം തെളിവോ രേഖകളോ ഇല്ല’ -അദ്ദേഹം പറഞ്ഞു.
അതേസമയം തൻ്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി.കെ.ശ്രീമതി പറഞ്ഞു.