Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ആശാ പ്രവര്‍ത്തകര്‍ക്കുളള ഇന്‍സൻ്റീവ് ഉള്‍പ്പെടെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. തുടർന്ന് കേരളത്തിൻ്റെ റസിഡൻ്റ് കമ്മീഷണര്‍ വഴി നിവേദനം കൈമാറാൻ നടപടി സ്വീകരിച്ചു.
വ്യാഴാഴ്ച് രാവിലെയാണ് വീണാ ജോര്‍ജ് ദില്ലിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി നദ്ദയെ കാണുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും ആശാ വിഷയം ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് ശ്രദ്ധയില്‍പ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് വീണ ഡൽഹിയിലെത്തിയത്. ആശമാരെ തൊഴിലാളികളായി പരിഗണിക്കുക, ഇന്‍സൻ്റീവ് വര്‍ധിപ്പിക്കുക, കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നേരിട്ടറിയിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
സര്‍ക്കാരിനെ വിശ്വസിച്ച് ബഹുഭൂരിപക്ഷം ആശമാരും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. 25,650 ആശമാര്‍ ഇപ്പോഴും സജീവമായി ഫീല്‍ഡില്‍ ഉണ്ട്. 450 ആശമാര്‍ മാത്രമാണ് പരിശീലനത്തില്‍ പങ്കെടുക്കാത്തത്. കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്ന രീതിയില്‍ സുരേഷ് ഗോപി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെതായി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് ഗൗരവകരമായ വിഷയമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.