Follow the FOURTH PILLAR LIVE channel on WhatsApp
ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. റഷ്യയുടെ റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ്, നാസ ബഹിരാകാശയാത്രികരായ നിക്കോൾ അയേഴ്സ്, ആൻ മക്ലെയ്ൻ, ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി എന്നിവരാണ് ദൗത്യത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിലെ 39എ വിക്ഷേപണത്തറയില്‍നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 9.30ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിൻ്റെ ഡോക്കിങ് നടന്നു. ക്രൂ ഡ്രാഗണെ ബഹിരാകാശ നിലയവുമായി ഘടിപ്പിക്കുന്നതിനെയാണ് ഡോക്കിങ് എന്നു പറയുന്നത്.
ഇന്ത്യന്‍ സമയം രാവിലെ 10.30ഓടെ ഹാച്ചിങ് ആരംഭിച്ചു. സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിൻ്റെ ഹാച്ച് ഇന്ത്യന്‍ സമയം രാവിലെ 11.05ന് തുറന്നു. തുടര്‍ന്ന് ക്രൂ-10 ലെ അംഗങ്ങള്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ 9 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതാണ് ദൗത്യത്തിൻ്റെ പ്രധാനലക്ഷ്യം. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.