Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടന്ന വൻ കഞ്ചാവ് വേട്ടയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. വില്പനയ്ക്ക് വേണ്ടിയാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പിടിയിലായ കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന ആളെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ രണ്ടു കിലോയോളം കഞ്ചാവാണ് കെ.എസ്.യു. പ്രവർത്തകനായ ആകാശിൻ്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. വിദ്യാർത്ഥികൾക്കിടയിൽ വില്പന നടത്താനാണ് പ്രതി കഞ്ചാവ് കോളേജിലെത്തിച്ചത്. വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിദ്യാർത്ഥികൾ സ്ഥിരമായി വില്പന നടത്തുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആകാശ് കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനാണെന്ന് കെ.എസ്.യു. നേതാവ് ആദിൽ തന്നെ സ്ഥിരീകരിച്ചിരുന്നു.
കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്. പ്രതി ആകാശിനൊപ്പമാണ് കെ.എസ്.യു. നേതാവായ ആദിലും പ്രവർത്തകനായ അനന്തുവും താമസിച്ചിരുന്നത്. പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ ഇവരിലേക്കും അന്വേഷണം നീളും. റിമാൻഡിലായ പ്രതി ആകാശിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
7 മണിക്കൂറാണ് ഹോസ്റ്റലിൽ പൊലീസ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ 4 മണിക്കാണ് അവസാനിച്ചത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി മാറ്റുന്നതിനിടെയാണ് പിടിയിലാകുന്നത്.
അതേസമയം കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ കഞ്ചാവ് എത്തിച്ചത് പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് എത്തിച്ചത് പൂര്‍വ വിദ്യാര്‍ത്ഥിയാണെന്നും കൂടുതല്‍ ആളുകളുടെ പങ്കാളിത്തം സംബന്ധിച്ച് പരിശോധിക്കുമെന്നും എ.സി.പി. പി.വി.ബേബി പറഞ്ഞു.