Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും നേടിയെടുത്ത് ബി.ജെ.പി. പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ വലിയ ബഹളങ്ങള്‍ക്കിടെയും വഖഫ് ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി (ജെ.പി.സി.) റിപ്പോര്‍ട്ട് അംഗീകരിച്ചത്. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് ജെ.പി.സി. കൊണ്ടുവരുമ്പോള്‍ വലിയ പ്രതിഷേധം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബില്ലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധ ബഹളങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച 5 ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബില്ല് അംഗീകരിക്കുന്നത്. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിയത്.
ലോക്സഭയിലും രാജ്യസഭയിലും ഇത് അവതരിപ്പിക്കാനായിരുന്നു നീക്കം. പ്രഥമ നടപടിക്രമങ്ങളിലേക്ക് കടന്നയുടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ ബഹളങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേളകള്‍ അടക്കം സ്തംഭിച്ചതോടെ സഭ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലെത്തി. 11.20 വരെ രാജ്യസഭ നിര്‍ത്തിവെയ്ക്കേണ്ടി വന്നു. 2 മണിവരെ ലോക്സഭ നിര്‍ത്തിവെക്കാന്‍ സ്പീക്കറും നിര്‍ദ്ദേശിക്കുകയായിരുന്നു.
ഭേദഗതി ബില്ലിനെചൊല്ലി പാര്‍ലമെന്റിലെ ഇരുസഭകളിലും ഒരേ ദിവസം ബില്‍ കൊണ്ടുവന്ന് പാസാക്കാനുള്ള നീക്കമായിരുന്നു നടന്നത്. രാജ്യസഭയില്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ഏകപക്ഷീയമായാണ് ബില്‍ അവതരിപ്പിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് രാജ്യസഭാ അധ്യക്ഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബി.ജെ.പിയുടെ മേധാ വിശ്രാം കുല്‍ക്കര്‍ണി ബില്‍ അധ്യക്ഷന്റെ മേശപ്പുറത്ത് വെക്കുകയായിരുന്നു. രാഷ്ട്രപതിയുടെ അനുമതിയോടുകൂടിയാണ് നടപടികള്‍ തുടരുന്നത് എന്ന് രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തെ അറിയിച്ചു.





























