Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത-ക്ഷാമാശ്വാസം കൂടി ബജറ്റില്‍ പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ മാസം മുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സാമൂഹിക സുരക്ഷ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി നൽകുന്നതിന് 11000 കോടി രൂപയിലധികമാണ് സർക്കാർ ചെലവാക്കുന്നത്.
33,110 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ പെൻഷൻ നൽകുന്നതിനായി ചെലവാക്കിയത്. കേന്ദ്ര വകയായി 2 ശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. ഇനി 3 തവണകളാണ് കുടിശ്ശിക കൊടുത്തുതീർക്കാനുള്ളത്. അത് സമയബന്ധിതമായി കൊടുത്തുതീർക്കും- മന്ത്രി വ്യക്തമാക്കി.
ശമ്പള പരിഷ്‌കരണ കുടിശ്ശികയുള്ളതില്‍ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും, അവ പി.എഫില്‍ ലയിപ്പിക്കും. അതുപോലെ ഡി.എ കുടിശ്ശികയുടെ ലോക്കിങ് പീരിയഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും ഇതിനായി 600 കോടി അനുവദിച്ചു പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പാക്കും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ് നൽകും. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ദിവസവേതന കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം വർധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി 105.63 കോടി രൂപ വകയിരുത്തി. മുൻ വർഷത്തേക്കാൾ 8 കോടി രൂപയധികമാണിത്. മുന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി മുൻവർഷത്തേക്കാൾ 3 കോടി രൂപ കൂടി ഉയർത്തി 38 കോടി രൂപ വകയിരുത്തി. സാമൂഹിക സുരക്ഷിതത്വവും ക്ഷേമത്തിനുമായി 706.71 കോടി രൂപയും വകയിരുത്തി. മുൻ വർഷത്തേക്കാൾ 80.98 കോടി രൂപ അധികമാണിത്- മന്ത്രി പറഞ്ഞു.