Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി നല്‍കി പാര്‍ട്ടി വിട്ട 8 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി. ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഫെബ്രുവരി 5നാണ് ഡല്‍ഹി തിരഞ്ഞെടുപ്പ്.
നരേഷ് യാദവ് (മെഹ്‌റൗലി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദല്‍ ലാല്‍ (കസ്തൂര്‍ബ നഗര്‍), പവന്‍ ശര്‍മ (ആര്‍ദര്‍ശ് നഗര്‍), ഭാവ്‌ന ഗൗഡ് (പലാം), ഭൂപീന്ദര്‍ സിങ് ജൂണ്‍ (ബിജ്‌വാസന്‍), ഗിരിഷ് സോണി (മദിപുര്‍) എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നു 5 ദിവസത്തിനിടെ രാജി വച്ചത്. ഇവര്‍ക്കൊപ്പം മുന്‍ എ.എ.പി. എം.എല്‍.എ. വിജേന്ദര്‍ ഗാര്‍ഗ് അടക്കമുള്ളവരും ബി.ജെ.പി. അംഗത്വം സ്വീകരിച്ചു.
ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റും ഡല്‍ഹി ബി.ജെ.പിയുടെ ചുമതലയുമുള്ള ബൈജയന്ത് പാണ്ഡ, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്‌ദേവ എന്നിവരുടെ നേതൃത്വത്തിലാണ് മുന്‍ എ.എ.പി. അംഗങ്ങള്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.
അഴിമതി ആരോപിച്ചാണ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നു ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിച്ചതായും രാജിവെച്ചവര്‍ ആരോപിച്ചിരുന്നു. എന്നാൽ സീറ്റ് നൽകാത്തതാണ് ഇവർ പാർട്ടി വിടാൻ കാരണമെന്നാണ് എ.എ.പി. ആരോപിക്കുന്നത്.