Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഫെബ്രുവരി മാസം മുതൽ വൈദ്യതി ചാർജ് യൂണിറ്റിന് 9 പൈസ കുറയും. ഇന്ധന സർചാർജായി പിരിക്കുന്ന 19 പൈസയിൽ നിന്ന് 9 പൈസ കുറവു വരുത്തുന്നതോടെയാണ് ഇത് നടപ്പാവുക.
ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ് ആയി പ്രതിമാസം ഉപഭോക്താക്കളിൽ നിന്നു പിരിക്കാൻ 2023 ഏപ്രിൽ മുതൽ ലൈസെൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്വമേധയാ പിരിക്കുന്ന 10 പൈസ സർചാർജിനു പുറമെ 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള അധികച്ചെലവിൻ്റെ പേരിലാണ് 9 പൈസ ഇന്ധന സർചാർജ് കൂടി പിരിച്ചിരുന്നത്. എന്നാൽ 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ ഇന്ധനച്ചെലവ് കുറഞ്ഞതോടെ ഇന്ധന സർചാർജായി പിരിക്കുന്ന തുക ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ജനുവരി വരെ യൂണിറ്റിന് നല്കിയ 19 പൈസ സർചാർജ് ശനിയാഴ്ച മുതൽ 10 പൈസയായി കുറഞ്ഞു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഇതാണ് സ്വന്തം നിലയിൽ 10 പൈസ സര്‍ചാര്‍ജ് പിരിക്കുന്നത്. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.