പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി മേഖലയില്‍നിന്നാണ് പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വലിയ ജനക്കൂട്ടവും തടിച്ചുകൂടി. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിവീശേണ്ടിയും വന്നു. തങ്ങള്‍ക്ക് നേരേ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
ചെന്താമരയ്ക്ക് വേണ്ടി ചൊവ്വാഴ്ച വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ രാത്രിയോടെ തിരച്ചില്‍ നിര്‍ത്തി പോകാന്‍ ശ്രമിക്കുന്നതിനിടെ ആലത്തൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പിടിയിലായ സമയത്ത് ചെന്താമര അവശനിലയിലായിരുന്നു. അതുകൊണ്ട് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഉടനെ ആശുപത്രിയിലേക്ക് മാറ്റും.