മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമിച്ച് കൊന്ന രാധയുടെ വീട്ടിൽ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. സർക്കാർ കുടുംബത്തിനൊപ്പമുണ്ടെന്ന് ഉറപ്പു നൽകിയ മന്ത്രി രാധയുടെ മകന് വനംവകുപ്പിലെ ജോലിയുടെ താത്കാലിക നിയമന ഉത്തരവ് കൈമാറി. സന്ദർശനവേളയിൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി റഫീഖ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെയ്ക്കാൻ ഉത്തരവ് നൽകുമെന്ന് വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെയും കടുവ പിന്നിൽ നിന്ന് ആക്രമിച്ച സാഹചര്യവും കൂടി പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തിൽ വെടിവെയ്ക്കാൻ ഉന്നതല യോഗത്തിൽ തീരുമാനിച്ചത്. ആക്രമകാരിയായ വന്യമൃഗത്തെ വെടിവെയ്ക്കാൻ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും തുടർച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പുറകിൽ നിന്നും ആക്രമിക്കുന്ന സാഹചര്യത്തിലാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാൻ തീരുമാനമായതെന്നും മന്ത്രി വ്യക്തമാക്കി.