കൊച്ചി: പി.വി.അൻവറിന്റെ ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിർമ്മാണ അനുമതിയില്ലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിൻറെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് വിജിലൻസ് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് അധികൃതർ മറുപടിയും നൽകി.
പഞ്ചായത്ത് നൽകിയ മറുപടിയിൽ പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിൻറെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമ്മാണ അനുമതിയില്ലെന്നുമാണ് പറയുന്നത്. കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിൻറെ സമ്മതപത്രം ഉണ്ടായിരുന്നില്ലെന്നും കത്തിൽ പറയുന്നു. ഉയരത്തിലുളള കെട്ടിട നിർമ്മാണത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നൽകിയെന്നും പഞ്ചായത്ത് നൽകിയ മറുപടിയിലുണ്ട്.
നിർമ്മാണത്തിനുളള ബിൽഡിങ് പെർമിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തിൽ ലഭ്യമല്ലെന്നും കത്തിൽ പറയുന്നു. എന്നാൽ ഇതേ ഭൂമിയിലെ 7 അനുബന്ധ നിർമ്മാണങ്ങൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ട്. സിനിമാ തിയേറ്റർ, റിസോർട്ട് തുടങ്ങിയവയ്ക്കാണ് അനുമതി നൽകിയെതെന്നും വിജിലൻസിനുളള മറുപടിയിൽ വ്യക്തമാക്കുന്നു.
എന്നാൽ പാട്ടഭൂമിയിലെ കെട്ടിടം താൻ നിർമ്മിച്ചതല്ലെന്നും ഭൂമി വാങ്ങുമ്പോൾ തന്നെ കെട്ടിടം അവിടെയുണ്ടായിരുന്നു എന്നാണ് അൻവർ പറയുന്നത്. ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നും അൻവർ മാധ്യമങ്ങളോട് വിശദീകരിച്ചു.