29 C
Trivandrum
Thursday, February 6, 2025

നിക്ഷേപകർ ​ഗുണപരമായ നിർ​ദേശങ്ങളുമായി വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിൽ ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംശയത്തക്കതായി യാതൊന്നുമില്ലെന്നും നിലവിലെ യോഗ്യത ഉള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങളാണ് നടപ്പാക്കുന്നത്. വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ടെന്‍ഡര്‍ വിളിക്കാറുണ്ടോ എന്നും നിയമസഭയിൽ മുഖ്യമന്ത്രി ചോദിച്ചു. ഇനിയും നിക്ഷേപകർ ​ഗുണപരമായ നിർ​ദേശങ്ങളുമായി വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

‘ബ്രൂവറി, എഥനോൾ എന്നൊക്കെ കുറച്ച് ദിവസമായി മത്സരിച്ച് പറയുന്നുണ്ട്. മുൻ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഇത് ഉന്നയിച്ചു. ഇക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. സർക്കാരിന്റെ 2022-23 മദ്യനയത്തിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നുണ്ട്. ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മാത്രമല്ല, ഇന്ത്യൻ നിർമിത വിദേശമദ്യം നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുവായ ഇ.എൻ.എ. (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) പൂർണമായി സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്.

കേരളത്തിൽ നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിൽ നല്ലൊരു പങ്കും സംസ്ഥാനത്തിന് പുറത്തുള്ള മദ്യഉത്പാദന കമ്പനികൾ കേരളത്തിലെ ഡിസ്റ്റിലറികളിലൂടെ ടൈ അപ്പ് വഴി നിർമിക്കുന്നതാണ്. ഇതുമൂലം സംസ്ഥാനത്തിനുണ്ടാകേണ്ട വരുമാനവും തൊഴിൽ അവസരങ്ങളും നഷ്ടപ്പെടുകയാണ്. കേരളത്തിന് ആവശ്യമായ ഇന്ത്യൻ നിർമ്മിത വിദേശമദ്യമോ, ബിയറോ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. അതിനുള്ള പരിഹാരം കേരളത്തിൽ നിലവിലുള്ള സ്ഥാപനങ്ങളിൽ ഉത്പാദനം വർധിപ്പിക്കുക, പുതിയ യൂണിറ്റുകൾ ആരംഭിക്കുക എന്നിവയാണ്. അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

സംസ്ഥാനത്ത് മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രോത്സാഹനം നൽകും. ആയതിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ബ്രൂവറി ലൈസൻസ് അനുവദിക്കും. 2023-24 ലെ മദ്യനയത്തിന്റെ ആമുഖത്തിൽ ‘സംസ്ഥാനത്തെ ഉപഭോഗത്തിന് ആവശ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യവും ബിയറും ഇവിടെത്തന്നെ നിർമിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടത്’ -അദ്ദേഹം പറഞ്ഞു.

മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിച്ചത്. കേരളത്തിൽ നിലവിൽ 10 ഡിസ്റ്റിലറിയും എട്ട് ബ്ലൻഡിംഗ് യൂണിറ്റും രണ്ട് ബ്രുവറിയും പ്രവർത്തിക്കുന്നുണ്ട്. 10 ഡിസ്റ്റിലറിയിൽ ഏഴും ആരംഭിച്ചത് കോൺഗ്രസ് ഭാഗമായ സർക്കാരുകൾ ഭരിക്കുമ്പോഴാണ്. ബ്രൂവറി രണ്ടും ആരംഭിച്ചത് കോൺഗ്രസ് കാലത്ത്. ടെൻഡർ വിളിച്ചിട്ടായിരുന്നോ ഇതിലേതെങ്കിലും ആരംഭിച്ചത്. വ്യവസായ നിക്ഷേപങ്ങൾ ടെൻഡർ വിളിച്ചല്ല അനുവദിക്കാറുള്ളത്. നാട്ടിൽ ഒരു വ്യവസായം തുടങ്ങുന്നതിന് എങ്ങനെയാണ് ടെൻഡർ വിളിക്കുന്നത്.

ഇനിയും നിക്ഷേപകർ ഇതുപോലെ ഗുണപരമായ നിർദേശവുമായി വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ എണ്ണക്കമ്പനികൾക്കുള്ള എഥനോൾ നിർമാണത്തിന് കേരളത്തിൽ നിന്ന് സെലക്ഷൻ പ്രോസസിൽ തിരഞ്ഞെടുക്കപ്പെട്ടത് ഇവർ മാത്രമാണ്. കേന്ദ്ര സർക്കാർ സുതാര്യമായ നടപടികളിലൂടെ നടത്തിയ സെലക്ഷൻ പ്രോസസിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.

1999ലെ ഉത്തരവിന്റെ കാര്യം ഇവിടെ ഉന്നയിച്ചു. അന്ന് നിലവിലുണ്ടായിരുന്ന അപേക്ഷകളുടെ കാര്യത്തിലെ തീരുമാനമായാണ് ആ ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും കേരളത്തിൽ മദ്യനിർമ്മാണ ശാലകൾ ആരംഭിച്ചിട്ടുണ്ട്. 2000 ൽ രണ്ട് ബ്ലൻഡിംഗ് ആൻഡ് ബോട്ട്ലിങ് പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. 2003ലെ യു.ഡി.എഫ്. ഭരണകാലത്താണ് തൃശൂരിലെ മലബാർ ബ്രൂവറി ബിയർ നിർമാണം തുടങ്ങിയത്. പ്രവർത്തനാനുമതി നൽകാൻ തടസമൊന്നും ഉണ്ടായിട്ടില്ല. 2022ലാണ് പാലക്കാട് മലബാർ ഡിസ്റ്റിലറിക്ക് ബ്ലൻഡിങ് യൂണിറ്റ് നിർമിക്കാൻ അനുമതി നൽകിയത്. 1999ലെ ഉത്തരവ് ആ സമയത്തേക്കുള്ള ഉത്തരവ് മാത്രമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇവിടെ സർക്കാർ അംഗീകരിച്ച് പ്രഖ്യാപിച്ച മദ്യ നയത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളേ ഉണ്ടായിട്ടുള്ളൂ.

2024ൽ കേരളത്തിലേക്ക് എത്തിയത് 39.55 കോടി ലിറ്റർ ഇ.എൻ.എ.യും എഥനോളും എന്നാണ് എക്സൈസ് കണക്കുകൾ. ഡിസ്റ്റിലറികൾക്ക് വേണ്ടി 9.21 കോടി ലിറ്റർ ഇഎൻഎ, എണ്ണക്കമ്പനികൾക്കായി 30.28 കോടി ലിറ്റർ എത്തനോൾ, 8.34 ലക്ഷം ഇൻഡസ്ട്രിയൽ സ്പിരിറ്റ് എന്നാണ് കണക്ക്. ഇതിൽ പകുതിയോളം എത്തിച്ചത് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. 3000 കോടിയിലേറെ രൂപയാണ് ഇങ്ങനെ അന്യ സംസ്ഥാനത്തേക്ക് ഒഴുകുന്നത്. ശരാശരി ലിറ്ററിന് 10 രൂപ ട്രാൻസ്പോർട്ടേഷൻ ചാർജ് വരും. അങ്ങനെ വന്നാൽ മാത്രം 400 കോടിയോളം രൂപ ട്രാൻസ്പോർട്ടേഷൻ ചാർജ്. കേരളത്തിൽ നിർമാണം ആരംഭിച്ചാൽ ട്രാൻസ്പോർട്ടേഷൻ ചാർജ് 2 രൂപയായി കുറയും. ഈ ഇനത്തിൽ മാത്രം 300 കോടിയിലധികം രൂപ സംസ്ഥാനത്തിന് ലാഭിക്കാൻ കഴിയും. 600 കോടി രൂപയുടെ വികസന പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാകും. സ്ഥാപനത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപാര ഇടപാടുകളും വലിയ നേട്ടമാവും. 600 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്”. പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഞ്ചിക്കോട് ജല അതോറിറ്റി ലൈന്‍ എത്തിയിട്ടില്ലെന്നും ആ ലൈന്‍ എത്തിയാല്‍ അതുവഴി ജലം കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളത്തിന് പ്രയാസമുണ്ടാക്കുന്ന സാഹചര്യം സർക്കാർ സൃഷ്ടിക്കില്ല. വെള്ളം സംഭരിക്കുന്നത് മഴവെള്ള സംഭരണി വഴിയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനത്തിന് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വെള്ളം നൽകാൻ തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പി.പി.ഇ,കിറ്റ് ഉയർന്ന വിലക്ക് വാങ്ങിയ നടപടിയെയും മുഖ്യമന്ത്രി പ്രസംഗത്തിൽ ന്യായീകരിച്ചു. അടിയന്തര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങൾ അടിയന്തരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.പി.ഇ, കിറ്റ് അടക്കം കിട്ടാത്ത അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരായിരുന്നുവെന്നും എത്ര കാലം കൊവിഡ് നിൽക്കുമെന്ന് പറയാൻ കഴിയാത്ത കാലത്ത് പർച്ചേസ് മാനദണ്ഡം പാലിച്ച് നടപടി എടുത്താൽ മതിയായിരുന്നു എന്നാണോ നിങ്ങൾ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ന് അടിയന്തരമായി സാധനങ്ങൾ വാങ്ങാനാണ് തീരുമാനമെടുത്തത്. അതിൽ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തിൽ പലതും നമ്മൾ നിർബന്ധിതരായി. ചിലതിന് വില കൂടി. ചീഫ് സെക്രട്ടറിയുടെ സമിതിയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകൾ കൂട്ടി വച്ച് വിലയിരുത്തിയാൽ ശരിയാകില്ല. സി.എ.ജി. അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സി.എ.ജി. റിപ്പോർട്ട് അന്തിമമല്ലെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് നൽകിയ കമ്പനി പകുതി എണ്ണം മാത്രമേ നൽകിയുള്ളൂ. അതേ വിലയ്ക്ക് ബാക്കി നൽകാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവരുമായുള്ള പർച്ചേസ് ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.പി.ഇ. കിറ്റ് അഴിമതി ആരോപണത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks