Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാറശ്ശാല ഷാരോൺരാജ് കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് നെയ്യാറ്റിൻകര വിചാരണ കോടതി. ഗ്രീഷ്മയുടെ പ്രായം 22 വയസ് മാത്രമെന്നത് പരിഗണിക്കാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.എം.ബഷീർ വിധിന്യായത്തിൽ വ്യക്തമാക്കി.
ഷാരോണിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായില്ല. എന്നിട്ടും കൊലപാതകം നടത്തിയെന്ന് കോടതി ചൂണ്ടികാട്ടി. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർ 3 വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു.
586 പേജുള്ള വിധിപ്രസ്താവമാണ് കോടതി നടത്തിയത്. ദൃക്സാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യ തെളിവുകളെ അതിസമർത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിച്ച പൊലീസിനെ കോടതി അഭിനന്ദിച്ചു.
ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. മാതാപിതാക്കൾക്ക് ഒറ്റ പുത്രിയാണെന്നും പഠിക്കാൻ അൻുവദിക്കണമെന്ന് ഗ്രീഷ്മയും കോടതിയോട് അപേക്ഷിച്ചിരുന്നു.
























