Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച മുൻ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എന്‍.പ്രശാന്തിൻ്റെ സസ്പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
കുറ്റാരോപിത മെമോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിരുന്നില്ല. ഈ നടപടി ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തൽ. ഈ മാസം 6നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.
മാത്രമല്ല, മെമോയ്ക്ക് കൂടുതൽ വിശദീകരണം ചോദിച്ച് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് അങ്ങോട്ട് കത്തു നല്കുകയും ചെയ്തിരുന്നു. കുറ്റാരോപണ മെമോക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാം. ഇതു സംബന്ധിച്ച് 2 കത്തുകൾ ചീഫ് സെക്രട്ടറി പ്രശാന്തിന് നൽകി. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
കടുത്ത വിമര്‍ശനങ്ങളാണ് എ.ജയതിലകിനെതിരെ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു. സെക്രട്ടേറിയറ്റിലെ ഇടനാഴിയില്‍ പോലും ഇക്കാര്യം പാട്ടാണെന്നതില്‍ തുടങ്ങിയ വിമര്‍ശനം പിന്നീട് പരസ്യമായി നീണ്ടു.