Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിങ്കളാഴ്ച നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചു. അതേസമയം അൻവറിന് ജാമ്യം ലഭിക്കുന്നതിനു തൊട്ടു മുമ്പ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) നേതാവായ ഇ.എ.സുകുവിനെ പൊലീസ് കസ്റ്റിഡിയില്‍ എടുത്തു.
ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത അൻവറിനെ റിമാന്‍ഡ് ചെയ്തിരുന്നു. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്നു ഉപാധിയിലുമാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. പി.വി.അന്‍വര്‍ അടക്കം 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എം.എല്‍.എയെക്കൂടാതെ മറ്റ് 4 പേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റുചെയ്യാത്ത 6 പേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു.
സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇ.എ. സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്. വഴിക്കടവ് പഞ്ചായത്ത് മുന്‍പ്രസിഡന്റാണ് സുകു.






















