Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: 4 വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐഐയും യു.ഡി.എഫിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നു. ഈ സംഘടനകളോടു മുസ്‌ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണ്. ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കിൽ വല്ലാത്ത ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം താനൂർ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലീഗിന്റെ നീക്കം അങ്ങേയറ്റം വിനാശകരമാണ്. രാജ്യത്ത് കോൺഗ്രസിനുണ്ടായ അനുഭവം അവർ പാഠമാകണം. വർഗീയതയുടെ ജൂനിയർ പങ്കാളിയാകാൻ നോക്കിയപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇല്ലാതായി. അവിടെ വർഗീയത സ്ഥാനം പിടിച്ചു. ലീഗ് ഇത് മനസിലാക്കണം. ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്നുമാത്രമേ ന്യൂനപക്ഷസംരക്ഷണം ഉറപ്പാക്കാനാവു -പിണറായി പറഞ്ഞു.






















