Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: വലിയ കോലാഹലമുണ്ടാക്കി മാധ്യമങ്ങളുടെ വലിയ പിന്തുണയോടെ എൽ.ഡി.എഫ്. വിട്ടു പുറത്തുവന്ന പി.വി.അൻവർ എം.എൽ.എയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു. ഡി.എം.കെ., തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി എന്നിവയിലെല്ലാം ചേക്കേറാൻ ശ്രമിച്ചുവെങ്കിലും ആരും അടുപ്പിച്ചില്ല. കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ്റെ സഹായത്തോടെ കോൺഗ്രസിൽ ചേക്കേറാൻ ശ്രമിച്ചുവെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മതിച്ചില്ല. എങ്കിലും അൻവർ ശ്രമം തുടരുകയാണ്.
കോൺഗ്രസുമായി അടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനകീയ യാത്ര നടത്താൻ അൻവർ തീരുമാനിച്ചത്. അദ്ദേഹം ഒറ്റയ്ക്കു സംഘടിപ്പിച്ചാൽ എവിടെയും എത്തില്ല എന്നറിയാവുന്നതിനാൽ യു.ഡി.എഫ്. നേതാക്കളെ യാത്രയുടെ ഭാഗമാക്കാൻ ശ്രമിച്ചു. യാത്രയുടെ ഉദ്ഘാടനം വയനാട് ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ നിർവഹിക്കും എന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അപ്പച്ചൻ ഇതു തള്ളി. യു.ഡി.എഫിൽ നിന്നാരും പങ്കെടുക്കരുതെന്ന് ചെയർമാൻ കൂടിയായ വി.ഡി.സതീശൻ നിർദ്ദേശം നല്കിയിട്ടുണ്ടെന്നു കൂടി പറഞ്ഞതോടെ അൻവർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി.























