Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ലാളിത്യം മുഖമുദ്രയാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മുൻ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് രാജ്യത്തിൻ്റെ ഹൃദയാഞ്ജലി. ശനിയാഴ്ച ഉച്ചയ്ക്ക് 12.55ന് ഡല്‍ഹിയിലെ നിഗംബോധ് ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ് എം.പിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തി.

മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ പൊതുദർശനത്തിൽ പങ്കെടുക്കാൻ നിരവധി പേരെത്തിയിരുന്നു. അവിടെ നിന്ന് ശനിയാവ്ച രാവിലെ 8 മണിയോടെ എ.ഐ.സി.സി. ആസ്ഥാനത്ത്. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവർ അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്. എ.ഐ.സി.സി. ആസ്ഥാനത്തെ പൊതുദർശനം 10 മണിക്ക് പൂർത്തിയായി.
വിലാപയാത്രയെ വലിയ ആൾക്കൂട്ടം അനുഗമിച്ചു. മൻമോഹൻ സിങ്ങിന്റെ ഭൗതികശരീരമുള്ള വാഹനത്തിൽ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. 12 മണിയോടെ നിഗംബോധ്ഘാട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ അന്തിമോപചാരം അർപിച്ചു. സിഖ് മതാചാര പ്രകാരമായിരുന്നു സംസ്കാരം.