Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബി.ജെ.പിക്കെതിരെ മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത.’അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു’ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ! എന്നും അദ്ദേഹം കുറിച്ചു.
‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു’ എന്നതുകൊണ്ട് മെത്രാപ്പോലീത്ത ഉദ്ദേശിച്ചത് ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിനെയാണ്. പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവ. യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി.) ശ്രമിച്ച പശ്ചാത്തലത്തിലായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ വിമർശനം. തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ക്കുകയും ചെയ്തു.
ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവ. യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വി.എച്ച്.പി. ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, വി.എച്ച്.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ, ബജരംഗദൾ ജില്ലാ സംയോജക് വി.സുശാസനൻ എന്നിവരെ ചിറ്റൂർ പൊലിസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വിഎച്ച്പി നേതാക്കൾ സ്കൂളിലെത്തിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകകയും ചെയ്തു.