Follow the FOURTH PILLAR LIVE channel on WhatsApp
നാഗ്പുർ: മഹാരാഷ്ട്രയിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മഹായുതി സഖ്യ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരവകുപ്പ് നിലനിർത്തി. ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പുകൾ ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.
ശിവസേനാ നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡേയ്ക്ക് നഗരവികസനം, ഭവനനിർമാണം, പൊതുമരാമത്ത് വകുപ്പുകളാണ് നൽകിയത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ എൻ.സി.പി. നേതാവ് അജിത് പവാറിന് എക്‌സൈസ്, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളും ലഭിച്ചു. നിയമസഭയുടെ ഒരാഴ്ച നീണ്ടുനിന്ന സംഘർഷഭരിതമായ ശീതകാലസമ്മേളനം അവസാനിച്ചതിനുശേഷമാണ് മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചത്.
ദേവേന്ദ്ര ഫഡ്നാവിസും രണ്ട് ഉപമുഖ്യമന്ത്രിമാരും ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞചെയ്തിരുന്നു. ഡിസംബർ 15ന് 39 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞചെയ്തു. ബി.ജെ.പി., എൻ.സി.പി. -അജിത് പവാർ, ശിവസേന -ഷിൻഡേ എന്നീ പാർട്ടികളുടെ മഹായുതി സഖ്യം നവംബർ 20ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 288 സീറ്റുകളിൽ 230 സീറ്റുകൾ നേടി വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു.
ചന്ദ്രകാന്ത് പാട്ടീൽ (ഉന്നത, സാങ്കേതികവിദ്യാഭ്യാസം, പാർലമെന്ററി കാര്യങ്ങൾ), ചന്ദ്രശേഖർ ബാവൻകുലെ (റവന്യു), രാധാകൃഷ്ണ വിഖെ പാട്ടീൽ (ജലവിഭവം-കൃഷ്ണ, ഗോദാവരി വാലി വികസന കോർപ്പറേഷൻ) എന്നിവയാണ് ബി.ജെ.പി. മന്ത്രിമാർക്കുള്ള പ്രധാന വകുപ്പുകൾ.






























