Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എൻ.സി.പിയിലെ മന്ത്രിമാറ്റ നീക്കങ്ങൾക്കെതിരെ നിലപാടു കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന നേതൃത്വവും. എ.കെ.ശശീന്ദ്രനനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് എൻ.സി.പി. ദേശീയ നേതൃത്വത്തെ അറിയിക്കാൻ പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് എൻ.സി.പിയുടെ താല്പര്യമെങ്കിൽ വിരോധമില്ലെന്നും പക്ഷേ പിന്നീട് മന്ത്രിസ്ഥാനം ആ പാർട്ടിക്ക് ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശശീന്ദ്രന് പകരം തോമസ് കെ.തോമസിനെ എന്തുകൊണ്ട് മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി വിശദമായി തന്നെ പ്രകാശ് കാരാട്ടിനെ അറിയിച്ചതായാണ് വിവരം.
എൻ.സി.പിയുടെ മന്ത്രിമാറ്റത്തിന് താല്‍പര്യമുണ്ടെന്ന് സി.പി.എം. സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയേയും പ്രകാശ് കാരാട്ട് മുഖേന അറിയിക്കാന്‍ ശരദ് പവാര്‍ ശ്രമിച്ചിരുന്നു. എന്നാൽ സി.പി.എം. കേന്ദ്രനേതൃത്വത്തെ ഇടപെടുത്തി മന്ത്രിമാറ്റം സാധ്യമാക്കാനുള്ള തോമസിന്‍റെ ശ്രമങ്ങള്‍ക്ക് പാർട്ടി സംസ്ഥാന നേതൃത്വം തടയിടുകയാണുണ്ടായത്.
ശശീന്ദ്രനെ മാറ്റുന്നതിനോട് സി.പി.എമ്മും മുഖ്യമന്ത്രിയും യോജിക്കുന്നില്ലെന്നു ശരദ് പവാറിനെ പ്രകാശ് കാരാട്ട് അറിയിക്കും. തോമസ് കെ.തോമസിനെതിരെ കൂറുമാറ്റ കോഴ ആരോപണം നില്‍ക്കുന്നതിനാല്‍ മന്ത്രിസഭയിലെടുക്കാന്‍ ബുദ്ധിമുണ്ടെന്നും പവാറിനെ അറിയിക്കും.
അതേസമയം തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ തോമസ് കെ.തോമസിനെ പി.സി.ചാക്കോ പരിചയാക്കുന്നുവെന്ന് എ.കെ.ശശീന്ദ്രൻ തുറന്നടിച്ചു.