Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പത്രത്തിൽ കറുത്തു പുകയെന്നും വെളുത്ത പുകയെന്നുമൊക്കെ വായിച്ചു മാത്രം പരിചയമുള്ള മലയാളികൾക്ക് അതിൻ്റെ ദൃശ്യങ്ങൾ നേരിൽ കണ്ടപ്പോൾ അത്ഭുതം. വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ കോൺക്ലേവ് ഐ.എഫ്.എഫ്.കെയിലും ഹിറ്റ്. റോബർട്ട് ഹാരിസിൻ്റെ 2016ലെ കോണ്‍ക്ലേവ് എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ പീറ്റർ സ്‌ട്രോഗൻ എഴുതി എഡ്വേർഡ് ബർഗർ സംവിധാനം ചെയ്ത് ഈ മിസ്റ്ററി ത്രില്ലർ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കപ്പെട്ടത്.
റാൽഫ് ഫിയന്നസ്, സ്റ്റാൻലി ടുച്ചി, ജോൺ ലിത്‌ഗോ, സെർജിയോ കാസ്റ്റലിറ്റോ, ഇസബെല്ല റോസെല്ലിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മാർപാപ്പയുടെ പെട്ടെന്നുള്ള മരണശേഷം കോൺക്ലേവിൻ്റെ മേൽനോട്ട ചുമതലയുള്ള റാൽഫ് ഫിയന്നസ് അവതരിപ്പിച്ച കർദിനാൾ തോമസ് ലോറൻസിനെ പിന്തുടരുകയാണ് ഈ സിനിമ. ലോകമെമ്പാടുമുള്ള കർദിനാൾമാർ ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ഒത്തുകൂടുമ്പോൾ, മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും വ്യക്തിപരമായ അഭിലാഷങ്ങളും ഉപരിപ്ലവമായ ഗൂഢാലോചനയുടെയും അധികാര പോരാട്ടങ്ങളുടെയും സങ്കീർണ്ണത വെളിപ്പെടുത്തുന്നു.
ചുമതലകൾ നിറവേറ്റാനുള്ള ഉത്തരവാദിത്വത്തിനും ചുറ്റുമുള്ള ഗൂഢാലോചനകൾക്കുമിടയിൽ കുടുങ്ങിപ്പോയ ഒരു മനുഷ്യൻ്റെ സൂക്ഷ്മതകൾ പകർത്തിയ ഫിയന്നസ് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പുരോഗമന വാദിയായ കർദ്ദിനാൾ ബെല്ലിനിയായി സ്റ്റാൻലി ടുച്ചിയും വലിയ മോഹങ്ങളുള്ള കർദ്ദിനാൾ ട്രെംബ്ലേയായി ജോൺ ലിത്‌ഗോയും മികച്ച പ്രകടനം കാഴ്ചവെച്ചത് ആഖ്യാനത്തിന് ആഴം കൂട്ടി. ഓരോരുത്തരും അവരുടെ കഥാപാത്രത്തിൻ്റെ പ്രചോദനങ്ങളും സംഘർഷങ്ങളും കൃത്യമായി പകർത്തിയിട്ടുണ്ട്.
സ്റ്റെഫാൻ ഫോണ്ടെയ്ൻ്റെ മികച്ച ഛായാഗ്രഹണത്തിൻ്റെ പിന്തുണയോടെ സിനിമയുടെ പ്രമേയങ്ങളായ വിശ്വാസം, അഭിലാഷം, രഹസ്യം എന്നിവ എടുത്തുകാണിക്കുന്ന പിരിമുറുക്കം നിലനില്ക്കുന്ന ഗൂഢമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംവിധായകൻ ബര്‍ഗർ വിജയിച്ചു. സസ്പെൻസ് നിറഞ്ഞ ആഖ്യാനത്തിനും ശക്തമായ പ്രകടനത്തിനും കൈയടി നേടുന്ന സിനിമ വത്തിക്കാൻ രാഷ്ട്രീയത്തിൻ്റെ നിഗൂഢ ലോകത്തിലേക്ക് ഒരു അപൂർവ കാഴ്ച പ്രദാനം ചെയ്യുന്നു.
ചിത്രത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും മികച്ച പ്രകടനങ്ങളും അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും പുതുമയുള്ളതും തീവ്രവുമായ കഥാപശ്ചാത്തലവും അടക്കം കണ്ടിറങ്ങിയ എല്ലാവർക്കും ചിത്രത്തെപ്പറ്റി പറയാൻ ഏറെയുണ്ടായിരുന്നു.