Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി : വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും കാമ്പസിനുള്ളിലെ രാഷ്ട്രീയക്കളിയാണ് അവസാനിപ്പിക്കേണ്ടതെന്നും കേരളാ ഹൈക്കോടതി. മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, പി.കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിരീക്ഷണം. ജനാധിപത്യപരമായ രീതിയിൽ കാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താം. കാമ്പസിനുള്ളിലെ അക്രമണങ്ങൾ തടയാനുള്ള നടപടികൾ എടുക്കുന്നതിന് പകരം രാഷ്ട്രീയം തന്നെ നിരോധിക്കുക എന്ന നിലപാടിലേക്ക് പോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കുകയാണ് വേണ്ടത്. കോളജിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം. ഇതിന് കോളേജ് പ്രിന്‍സിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ മഹാരാജാസ് കോളേജില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതു താൽപര്യ ഹര്‍ജിയാണ് പരിഗണിച്ചത്. ജനുവരി 23ന് ഹൈക്കോടതി വീണ്ടും ഇതുസംബന്ധിച്ച ഹർജി പരിഗണിക്കും, അതിനു ശേഷം അന്തിമ ഉത്തരവ് ഉണ്ടാവും.