Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വർഷങ്ങളോളം ഐ.എഫ്.എഫ്.കെയുടെ ആർട്ട് ഡയറക്ടർ. ഇപ്പോൾ ജീവിക്കാൻ പഴയ കാമറകളുടെ മിനിയേച്ചർ രൂപം ഉണ്ടാക്കി വിൽക്കുന്നു. ഐ.എഫ്.എഫ്.കെയുടെ പ്രധാനവേദിയായ ടാഗോർ തീയറ്ററിന് സമീപമുള്ള കൈവരിയിൽ നെയ്യാറ്റിൻകര സ്വദേശിയായ മോഹനനെ കാണാം. ഒപ്പം അദേഹം തേക്കിൻ തടിയിൽ ഉണ്ടാക്കിയെടുത്ത കാമറകളുടെ മിനിയേച്ചർ രൂപങ്ങളും.
1980കളിൽ സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന കാമറകളുടെ ചെറുപതിപ്പ് വളരെ സൂക്ഷമമായി മോഹൻ ഒപ്പിയെടുത്തിരിക്കുന്നു.
ഐ.എഫ്.എഫ്.കെ പ്രചുര പ്രചാരം നേടിയ 90കളിലും 2000 തുടക്കത്തിലും പ്രധാനവേദികൾ തയ്യാറാക്കുന്നതിന് പിന്നിൽ മോഹനനായിരുന്നു. സിനിമയിൽ ആർട്ട് ഡയറക്ടറായ മോഹനനെ ചലച്ചിത്ര അക്കാദമി തലപ്പത്ത് എത്തിയ സംവിധായകർ ഐ.എഫ്.എഫ്.കെയിലെ കലാസൃഷ്ടികളുടെ നിർമാണ ചുമതല വിശ്വാസപൂർവ്വം ഏൽപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ പ്രായമേറെയായി. സ്വന്തം ജോലികളിലേയ്ക്ക് ചുരുങ്ങി.
ചലച്ചിത്രോത്സവം കാണാനെത്തുന്ന പുതുതലമുറയ്ക്ക് പഴയകാല സിനിമാ ചിത്രീകരണം പരിചയപ്പെടാൻ അക്കാലത്തെ കാമറകൾ ഉപകരിക്കും. അവർക്കൊരു പ്രചോദനമേകാൻ കൂടിയാണ് മോഹനൻ പഴയകാല കാമറകളുടെ ചെറുപതിപ്പ് നിർമ്മിച്ച് തുടങ്ങിയത്. ഒപ്പം ജീവിതത്തിന്റെ അവസാന കാലത്ത് കൈത്താങ്ങാകാൻ ആ കാമറകൾക്ക് കഴിയുമെന്ന പ്രതീക്ഷയും.






























