തിരുവനന്തപുരം: മലയാള സിനിമയുടെ ശൈശവദശ മുതൽ 80കളുടെ തുടക്കം വരെതിരശീലയിൽതിളങ്ങിയ മുതിർന്ന നടിമാര്‍ ഒരു വേദിയിൽ. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച മറക്കില്ലൊരിക്കലും പരിപാടി ഈ അപൂർവസംഗമത്തിന് വേദിയായി. 1953ൽ സിനിമാ രംഗത്ത് എത്തിയ ടി.ആർ.ഓമന മുതൽ 1981ൽ സിനിമയിലെത്തിയ മേനകയും ശാന്തികൃഷ്ണയും വരെയുള്ള 21 പേരാണ് ആദരിക്കപ്പട്ടത്.
Follow the FOURTH PILLAR LIVE channel on WhatsApp
ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളമായി ചടങ്ങ് മാറി. ടി.ആർ.ഓമന, വഞ്ചിയൂർ രാധ, വിനോദിനി, രാജശ്രീ, കെ.ആർ.വിജയ, സച്ചു (സരസ്വതി), ഉഷാകുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ശോഭന(ചെമ്പരത്തി), കനകദുർഗ, റീന, മല്ലിക സുകുമാരൻ, ഹേമ ചൗധരി, ഭവാനി, അനുപമ മോഹൻ, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവരാണ് ഒത്തുകൂടിയത്.
സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമാണത്തിലേക്കു സർക്കാർ കടക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര മേഖലയിലെ സ്ത്രീസാന്നിധ്യത്തിനാണ് ഈ വർഷത്തെ മേള പ്രാമുഖ്യം നൽകുന്നത്. മലയാള സിനിമയുടെ ഒരു കാലഘട്ടത്തെത്തന്നെ ദീപ്തമാക്കിയവരെയാണ് മറക്കില്ലൊരിക്കലും പരിപാടിയിൽ ആദരിക്കുന്നത്. തലമുറകളുടെ സംഗമമാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ സാങ്കേതിക രംഗത്തെ സ്ത്രീസാന്നിധ്യം വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിവരികയാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴിൽ പരിശീലന പദ്ധതിയുടെ ആദ്യഘട്ടമായ ഓറിയന്റേഷൻ ക്യാമ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നു. പ്രൊഡക്ഷൻ മാനേജ്‌മെന്റ്, ലൈറ്റിങ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിങ് ആൻഡ് പബ്‌ളിസിറ്റി എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ വനിതകൾക്ക് തൊഴിലവസരത്തിന് വഴിയൊരുക്കും. ഇത്തരം സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സ്ത്രീപ്രാതിനിധ്യത്തിന് നൽകുന്ന പ്രാമുഖ്യം നൽകുന്ന ഈ ചലച്ചിത്ര മേളയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിനെത്തിയ മുതിർന്ന താരങ്ങൾ നിരവധി നിർദേശങ്ങൾ സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ടെന്നും അതുകൂടി കണക്കിലെടുത്ത് വരും മേളകൾ കൂടുതൽ മികവുറ്റതാക്കും. വരും വർഷങ്ങളിൽ മേളയുടെ ഭാഗമായി നടൻമാരെയും സാങ്കേതിക പ്രവർത്തകരെയും മലയാള സിനിമയ്ക്ക് വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയവരെയും ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.
നടിമാരെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി ഐ.എഫ്.എഫ്.കെ. മുദ്ര ആലേഖനം ചെയ്ത ഫലകവും ഉപഹാരവും കൈമാറി. ആദരിക്കപ്പെട്ട ഓരോ നടിമാരും മലയാള സിനിമയ്ക്കു നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയ പ്രൊഫൈൽ വിഡിയോകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ ചരിത്രമാണു പരിപാടിയുടെ വേദിയിലെത്തിയ അഭിനേതാക്കളെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. താനടക്കമുള്ള നടിമാരെ ആദരിച്ച സംസ്ഥാന സർക്കാരിനും ഈ ആശയം മുന്നോട്ടുവച്ച മന്ത്രി സജി ചെറിയാനും എല്ലാ നടിമാർക്കും വേണ്ടി നന്ദി പറയുന്നതായി മല്ലിക സുകുമാരൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ഭാഗ്യലക്ഷ്മി, എസ്.ബി.ഐ. ജനറൽ മാനേജർ ടി.ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം ആദരിക്കപ്പെട്ട നടിമാരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടി മാനവീയം വീഥിയിൽ അരങ്ങേറി.