കോട്ടയം: കേരളവും തമിഴ്നാടും തമ്മിൽ ആഴത്തിലുള്ള ബന്ധം നിലനില്ക്കുന്നതിൻ്റെ തെളവായി ഇനി വൈക്കത്ത് തന്തൈപെരിയാർ സ്മാരകവും. വൈക്കത്ത് നവീകരിച്ച തന്തൈപെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു. കേരള മന്ത്രിമാരായ വി.എൻ.വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ.വി.വേലു, എം.പി.സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Follow the FOURTH PILLAR LIVE channel on WhatsApp
വൈക്കം സത്യഗ്രഹത്തിൽ തന്തൈപെരിയാർ എന്ന ഇ.വി.രാമസ്വാമി പങ്കെടുത്തതിന്റെയും അദ്ദേഹത്തിന്റെ ധീരോദാത്തമായ പ്രവർത്തനങ്ങളുടെയും ഓർമകളുണർത്തുന്ന സ്‌മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ ചെലവിട്ടാണ് തമിഴ്‌നാട് സർക്കാർ നവീകരിച്ചത്. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്‌മാരക നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. പെരിയാർ പ്രതിമയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാർക്ക്, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള വിപുലമായ സ്‌മാരകമാണ് ഒരുക്കിയിരിക്കുന്നത്.
6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണുള്ളത്. വൈക്കം പോരാട്ടത്തിന്റെയും പെരിയാർ നടത്തിയതുൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്‌തങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ടാവും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് കേരള സർക്കാർ വിട്ടു നൽകിയ 70 സെന്റ് സ്ഥലത്ത് 1985ലാണ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രൻ്റെ നിർദേശപ്രകാരം പെരിയാർ സ്മാരത്തിന് തീരുമാനമായത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്‌നാട് മന്ത്രി ഡോ.നാവലർ വി.ആർ.നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994ൽ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. സത്യഗ്രഹ ശതാബ്‌ദി വേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനാണ് പെരിയാർ സ്‌മാരകം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.