29 C
Trivandrum
Friday, January 17, 2025

ലോക മേളകളിലെ ശ്രദ്ധേയ ചിത്രങ്ങൾക്ക് പ്രത്യേക വിഭാഗം

തിരുവനന്തപുരം: ചലച്ചിത്ര മേളകളിൽ ജനപ്രീതയാർജ്ജിക്കുന്ന ചിത്രങ്ങൾ കാണാൻ എല്ലാവ‌‌ർക്കും താല്പര്യമാണ്. ഗോവയടക്കം മറ്റു രാജ്യാന്തര മേളകളിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിലുണ്ടെങ്കിൽ അതു കാണാൻ വൻ തിരക്കാണ്. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് അത്തരം ചില ചിത്രങ്ങൾക്ക് പ്രത്യേക ഷോ ഒരുക്കിയ അനുഭവവും ഐ.എഫ്.എഫ്.കെയിലുണ്ടായിട്ടുണ്ട്. വോൾവറും പാരസൈറ്റു കിം കി ഡൂക്ക് ചിത്രങ്ങളുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

Follow the FOURTH PILLAR LIVE channel on WhatsApp 

എന്നാൽ, ലോക ചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ ചിത്രങ്ങൾക്കായി പ്രത്യേക പാക്കേജ് തന്നെ ഏർപ്പെടുത്തിയിരിക്കുന്നു എന്നതാണ് 29ാമത് ഐ.എഫ്.എഫ്.കെയുടെ പ്രത്യേകത. 13 ചത്രങ്ങളാണ് ഈ വിഭഗത്തിലുള്ളത്. മീറ്റിങ് വിത്ത് പോൾ പോട്ട്, ഗ്രാൻഡ് ടൂർ, കോട്ട് ബൈ ദ ടൈഡ്‌സ്, ദ റൂം നെക്സ്റ്റ് ഡോർ, ഐ ആം സ്റ്റിൽ ഹിയർ, അനോറ, എമിലിയ പെരെസ്, സസ്പെൻഡഡ് ടൈം, ദ വിറ്റ്‌നസ്, ദ ഗേൾ വിത് ദ നീഡിൽ, ഷികുൻ, വെർമീഗ്ലിയോ, ദ സബ്‌സ്റ്റെൻസ് എന്നിവയാണ് പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ.

മീറ്റിങ് വിത്ത് പോൾ പോട്ട്

കംബോഡിയയിൽ ജനിച്ച റിത്തി പാൻ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. ഖെമർ റൂഷ് ഭരണത്തിനു കീഴിൽ നടന്ന വംശഹത്യയും അതിന്റെ അനന്തരഫലങ്ങളേയും ചിത്രീകരിക്കുന്നതാണ് റിത്തി പാൻ ചിത്രങ്ങൾ. ഭരണകൂട നേതാവായ പോൾ പോട്ടിന്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക അഭിമുഖം നടത്താൻ മൂന്നു ഫ്രഞ്ച് പത്രപ്രവർത്തകർ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മീറ്റിങ് വിത്ത് പോൾ പോട്ട് എന്ന ചിത്രം. പത്രപ്രവർത്തകയായ എലിസബത്ത് ബെക്കറുടെ വെൻ ദ വാർ വാസ് ഓവർ എന്ന പുസ്തകത്തിലെ വിവരണങ്ങളെ ആധാരമാക്കി നിർമിച്ച ചിത്രം 2024ലെ കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രാൻഡ് ടൂർ

2024ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് പോർച്ചുഗീസ് സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനുമായ മിഗുൽ ഗോമസ്. ഗ്രാൻഡ് ടൂറാണ് ചിത്രം. ബർമയിലേക്കെത്തുന്ന പ്രതിശ്രുതവധുവായ മോളിയെ കാണാതെ ലോകം ചുറ്റാൻ തീരുമാനിക്കുന്ന എഡ്വേർഡിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സിനിമയിലേത് 1918 ലെ ചരിത്ര പശ്ചാത്തലമാണ്. 2004-ൽ പുറത്തിറങ്ങിയ ദ ഫേസ് യു ഡിസെർവാണ് ഗോമസിന്റെ ആദ്യ ചിത്രം.

കോട്ട് ബൈ ദ ടൈഡ്‌സ്

ജിയാ ശങ്കേ സംവിധാനം ചെയ്ത 2024ൽ പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് കോട്ട് ബൈ ദ ടൈഡ്‌സ്. തന്നെ ഉപേക്ഷിച്ച് പോയ കാമുകനെ അന്വേഷിച്ച് കണ്ടെത്താനുള്ള നായിക കിയാവോ കിയാവോയുടെ യാത്രയ്ക്കിടെ ചൈനയിൽ സംഭവിക്കുന്ന സാമൂഹികമായ മാറ്റങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇതിവൃത്തം. പ്രണയം, നഷ്ടം എന്നിവയെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2024 ൽ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗ്രീൻ സ്‌പൈക്ക് പുരസ്‌കാരം നേടിയ ഈ ചിത്രം മികച്ച സിനിമക്കുള്ള പാം ദോർ പുരസ്‌കാരത്തിനായും മത്സരിച്ചിരുന്നു.

ദ റൂം നെക്സ്റ്റ് ഡോർ

സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമദോവറിന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദ റൂം നെക്സ്റ്റ് ഡോർ. ഒരു ഓട്ടോഫിക്ഷൻ നോവലിസ്റ്റായ ഇൻഗ്രിഡിന്റെയും യുദ്ധ റിപ്പോർട്ടറായ മാർത്തയുടെയും കഥ സിനിമ പറയുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു. സ്ത്രീ സൗഹൃദം, അസ്തിത്വം, മനുഷ്യാവസ്ഥ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന സിനിമ സൗഹൃദത്തിലെയും സ്‌നേഹത്തിലെയും അസ്വാരസ്യങ്ങൾ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് എടുത്തു കാണിക്കുന്നു. സിഗ്രിഡ് ന്യൂനിയെസിന്റെ വാട്ട് ആർ യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 81ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയ ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.

ഐ ആം സ്റ്റിൽ ഹിയർ

വാൾട്ടർ സാലസിന്റെ ഐ ആം സ്റ്റിൽ ഹിയർ ബ്രസീലിലെ സൈനികാധിപത്യത്തിന്റെ ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്ന കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും ശക്തമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ആഗോള തലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ ചിത്രം നേടുകയും ചെയ്തു. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കലാസംവിധാനത്തിനുള്ള ജൂറിയുടെ അവാർഡും വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷക പുരസ്‌കാരവും നേടിയിട്ടുണ്ട്. സിനിമയ്ക്കു ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക പരാമർശം ലഭിക്കുകയും സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തു. ബാഫ്റ്റ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

അനോറ

പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ചിത്രമാണ് അനോറ. ലൈംഗിക തൊഴിലാളിയായ അനോറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം വർഗം, സംസ്‌കാരം, പ്രണയബന്ധങ്ങളിലെ സങ്കീർണതകൾ എന്നീ വിഷയങ്ങൾ പ്രമേയമാക്കുന്നു. റഷ്യൻ കോടീശ്വര പുത്രനായ വന്യയുമായുള്ള അനോറയുടെ വിവാഹവും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. 77ാമത് കാൻ ചലച്ചിത്രമേളയിൽ പാം ദോർ പുരസ്‌കാരത്തിനർഹമായ ഈ ചിത്രം അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നാഷണൽ ബോർഡ് ഓഫ് റിവ്യൂവിന്റേയും 2024ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

എമിലിയ പെരെസ്

പ്രശസ്ത സംവിധായകനായ ജാക്ക്യുസ് ഓഡിയർഡിന്റെ 2024ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് എമിലിയ പെരെസ്. ലഹരി മാഫിയ തലവനായ മണിറ്റസിന്റെ പുരുഷത്വത്തിൽ നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്രയാണ് സിനിമ. നായകൻ്റെ തീരുമാനത്തിൽ ജീവിതത്തിന്റെ സങ്കീർണതയിൽ അകപ്പെടുന്ന റീതാ എന്ന അഭിഭാഷകയുടെയും എമിലിയുടെ ഭാര്യയായ ജെസ്സിയുടെയും കഥ കൂടിയാണ് എമിലിയ പെരെസ്. ട്രാൻസ് സമൂഹത്തിന്റെ ജീവിതം വരച്ചുകാട്ടുന്ന സിനിമക്ക് ഭൂരിഭാഗവും സംഗീത പശ്ചാത്തലമാണ്(ഓപറ) സംവിധായകൻ നൽകിയിരിക്കുന്നത്. 77ാമത് കാൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമർശവും ചിത്രത്തിന് ലഭിച്ചിരുന്നു. 97ാമത് അന്താരാഷ്ട്ര അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ഔദ്യോഗിക എൻട്രിയായിരുന്നു ഈ ചിത്രം .

സസ്പെൻഡഡ് ടൈം

ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ അവാർഡിനുള്ള നാമനിർദേശം ലഭിച്ച ചിത്രമാണ് ഒലിവിയർ അസ്സായസിന്റെ സസ്പെൻഡഡ് ടൈം. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ക്വാറന്റീനിൽ കഴിയുന്ന രണ്ടു ദമ്പതിമാർ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും അവരുടെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമാണ് ചിത്രം.പാരീസിലെ തന്റെ മാതാപിതാക്കളുടെ വീട്ടിൽ ചെലവഴിച്ച സംവിധായകന്റെ ലോക്ക്ഡൗൺ അനുഭവമാണ് കഥയ്ക്കാധാരം. അസ്സായസിന്റെ ഇതുവരെയുള്ള ആത്മകഥാപരമായ കഥാപാത്രമാണ് ചിത്രത്തിലെ പോൾ. ഫ്രഞ്ച് നടനും സംവിധായകനുമായ വിൻസെന്റ് മെക്കൈനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ദ വിറ്റ്നസ്

വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്ത ദ വിറ്റ്‌നസ്, ഒരു കൊലപാതക ദൃക്സാക്ഷിയുടെ കഥ പറയുന്നു. കുറ്റാന്വേഷണത്തിന് പൊലീസ് തയാറാകാത്ത സാഹചര്യത്തിൽ രാഷ്ട്രീയ സമ്മർദങ്ങളും ജീവിത സാഹചര്യങ്ങളും മറികടന്ന് നീതിക്കായി പോരാടണമോ എന്നുള്ള റ്റാർലാൻ എന്ന നൃത്ത അധ്യാപികയുടെ ആത്മസംഘർഷങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. 53ാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം കരസ്ഥമാക്കിയ ഇറാനിയൻ എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദേർ സെയ്വറാണ് ചിത്രത്തിന്റെ സംവിധായകൻ. ഇറാനിലെ ഭരണകൂട അരാജകത്വത്തിന്റെയും സാമൂഹിക ദുരവസ്ഥയുടെയുടേയും പ്രതിഫലനമാണ് ചിത്രം. ചിത്രത്തിന്റെ സഹ എഴുത്തുകാരനും ചിത്രസംയോജകനും ആർട്ടിസ്റ്റിക് കൺസൾട്ടന്റുമാണ് വിഖ്യാത ചലച്ചിത്രകാരൻ ജാഫർ പനാഹി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 2022-23 കാലയളവിൽ അദ്ദേഹം തടവിലായിരുന്നു. ജയിൽ മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.

ദ ഗേൾ വിത് ദ നീഡിൽ

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ കോപ്പൻഹേഗനിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മാഗ്‌നസ് വോൻ ഹോൺ സംവിധാനം ചെയ്ത ചിത്രമാണ് ദ ഗേൾ വിത് ദ നീഡിൽ. ഫാക്ടറി തൊഴിലാളിയായിരുന്ന കരോലിൻ എന്ന യുവതിയുടെ ജീവിതത്തിലെ സങ്കീർണത നിറഞ്ഞ സംഭവവികാസങ്ങളാണ് സിനിമയിൽ ആവിഷ്‌കരിക്കുന്നത്. ഭയവും വൈകാരികതയും ധാർമികതയും അതിജീവനവും സ്ത്രീകൾക്ക് മേലുള്ള ചൂഷണങ്ങളും ചിത്രത്തിന്റെ പ്രമേയങ്ങളാകുന്നു. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ഈ ചലച്ചിത്രം 97ാമത് അക്കാദമി അവാർഡിന് ഡെൻമാർക്കിന്റെ ഔദ്യോഗിക എൻട്രിയായിണ്.

ഷികുൻ

പ്രമുഖ ഇസ്രയേലി സംവിധായകനും കലാകാരനുമായ ആമോസ് ഗിത്തായിയുടെ ചിത്രം ഷികുൻ, സാമൂഹിക ഭവന പദ്ധതിയിലൂടെ നേവാമരുഭൂമിയിൽ എത്തിപ്പെടുന്ന വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. അവരുടെ മാനസികാവസ്ഥയെ കൃത്യമായി ചിത്രം ആവിഷ്‌കരിക്കുന്നു. യൂജിൻ യുനെസ്‌കോയുടെ റൈനോസെറസ് എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ് ഈ ചിത്രം. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഔദ്യോഗികമായി പ്രദർശിപ്പിക്കപ്പെട്ടു.

വെർമീഗ്ലിയോ

മൗറാ ഡെൽപെറോ എഴുതി സംവിധാനം ചെയ്ത ഇറ്റാലിയൻ സിനിമയാണ് വെർമീഗ്ലിയോ. സ്വത്വാന്വേഷണം, വ്യക്തിത്വ വികസനം, തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയങ്ങൾ. 1944ൽ വടക്കൻ ഇറ്റലിയിലെ ഒരു മലയോരഗ്രാമത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ കഥപറയുകയാണ് ഈ ചിത്രം. യുദ്ധത്തിൽ നിന്ന് ഒളിച്ചോടി ഗ്രാമത്തിൽ എത്തുന്ന ഒരു പട്ടാളക്കാരൻ അവിടുത്തെ അധ്യാപകന്റെ മകളുമായി പ്രണയത്തിലാവുകയും അതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. ഈ സിനിമ 81ാം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് ജൂറി പുരസ്‌കാരം നേടി. 97ാം അക്കാദമി അവാർഡിനായി ഇറ്റലിയുടെ ഔദ്യോഗിക എൻട്രികൂടിയാണ്.

ദ സബ്സ്റ്റൻസ്

ഫ്രഞ്ച് സംവിധായിക കൊരാലി ഫാർഗീറ്റ് സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സബ്സ്റ്റൻസ്. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഈ ചിത്രം കാൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. യൂറോപ്യൻ ഫിലിം അവാർഡ്‌സിൽ മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചു .ബോഡി ഹോറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സിനിമ സമൂഹം അടിച്ചേൽപ്പിക്കുന്ന സ്ത്രീസൗന്ദര്യസങ്കൽപ്പങ്ങളെക്കുറിച്ചും അതിന്റെ ഭീകരതയെകുറിച്ചും പ്രേക്ഷകരോട് സംവദിക്കുന്നു. ശക്തമായ ദൃശ്യഭാഷയും ഡെമി മൂറിന്റെയും മാർഗരറ്റ് ക്വാള്ളിയുടെയും മികച്ച പ്രകടനവും ചിത്രത്തിന്റെ സവിശേഷതകളാണ്.

ആഗോള തലത്തിൽ പ്രശംസിക്കപ്പെട്ട സിനിമകളുടെ ഈ പാക്കേജായിരിക്കും ഇത്തവണത്തെ ഐ.എഫ്.എഫ്.കെയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്.

Recent Articles

Related Articles

Special

Enable Notifications OK No thanks