Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ബിനാമി ഭൂമിയിടപാട് കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറിന് ക്ലീൻ ചിറ്റ്. 2021ൽ കണ്ടുകെട്ടിയ 1000 കോടി രൂപ വിലമതിക്കുന്ന ആസ്തികൾക്കു മേലുള്ള കേസ് ബിനാമി ഭൂമിയിടപാട് വിരുദ്ധ അപ്പലേറ്റ് ട്രിബ്യൂണൽ ഒഴിവാക്കുകയും ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി പവാർ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വരുന്നത്.
മതിയായ തെളിവുകളില്ലെന്ന് കാട്ടിയാണ് ട്രിബ്യൂണൽ അജിത് പവാറിനെതിരായ ചാർജുകൾ റദ്ദാക്കിയത്. നിയമാനുസൃതമായ സാമ്പത്തിക മാർഗങ്ങൾ ഉപയോഗിച്ചാണ് സ്വത്തുക്കൾ വാങ്ങിയതെന്ന് ട്രിബ്യൂണലിനു മുന്നിൽ തെളിയിക്കാനും പവാറിന് സാധിച്ചു. ബിനാമി സ്വത്തുക്കളും പവാർ കുടുംബവും തമ്മിൽ ബന്ധമുള്ളതായി സ്ഥാപിക്കുന്നതിൽ ആദായ നികുതി വകുപ്പ് പരാജയപ്പെടുകയും ചെയ്തു.
2021 ഓക്ടോബർ 7ന് അജിത് പവാറും കുടുംബവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആദയനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്‌ലാറ്റ്, ഗോവയിലെ റിസോർട്ട് തുടങ്ങി നിരവധി സ്വത്തുക്കൾ കേസിൽ കണ്ടുകെട്ടുകയും ചെയ്തു. എന്നാൽ ഈ വസ്തുക്കളൊന്നും പവാറിൻറെ പേരിൽ രജിസ്റ്റർ ചെയ്തവയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.






























