തിരുവനന്തപുരം: ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റർ സർവ്വീസ് ശൃംഖല സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഹെലി പോർട്ടുകൾ, ഹെലി സ്റ്റേഷനുകൾ, ഹെലി പാഡുകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും നയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണർവ്വേകുവാൻ ഹെലിടൂറിസം നയത്തിലൂടെ സാധിക്കും. കൂടുതൽ സംരംഭകർ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും.
പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നും കേരളത്തിൽ ഹെലി ടൂറിസം എല്ലാ തരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഹെലിനപാഡുകളുടെ സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ വിനോദ സഞ്ചാരികൾക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തിൽ സജ്ജമാക്കും. സർവീസ് നടത്താൻ ഇപ്പോൾ തന്നെ ആളുകൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.