29 C
Trivandrum
Friday, July 11, 2025

സാങ്കേതിക സര്‍വ്വകലാശാല: ഗവര്‍ണര്‍ക്ക് വീണ്ടും ഹൈക്കോടതിയില്‍ തിരിച്ചടി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ നിന്നു വീണ്ടും തിരിച്ചടി. സിസാ തോമസ് കേസില്‍ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു.

ഹൈക്കോടതി ഉത്തരവ് കെ.ടി.യു. ആക്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല വി.സിയായുളള സിസ തോമസിന്റെ നിയമനം താത്ക്കാലികം തന്നെയെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. നിയമനം ചട്ടപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കിയുള്ളതല്ലെന്നും പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ നിയമനമാണിതെന്നും പുതിയ വി.സിക്കായുള്ള പാനല്‍ സര്‍ക്കാറിന് സമര്‍പ്പിക്കാമെന്നും അന്ന് കോടതി വ്യക്തമാക്കി.

ഒരസാധാരണ പ്രതിസന്ധി ഉണ്ടായപ്പോഴാണ് സിസ തോമസിനെ താല്ക്കാലികമായി നിയമിച്ചതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ടപ്പോഴെല്ലാം ഗവര്‍ണറുടെ മറുപടി. ഇതിന്റെ ഉദ്ദേശശുദ്ധി ഉള്‍പ്പടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.

തനിക്കെതിരായ ഈ ഉത്തരവില്‍ വ്യക്തത വേണമെന്നായിരുന്നു ഗവര്‍ണറുടെ പുതിയ ഹര്‍ജിയിലെ ആവശ്യം. കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവാണ് ചാന്‍സലര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വ്യക്തത വേണമെന്ന ആവശ്യം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരസിച്ചു.

സിസ തോമസ് കേസിലെ ഹൈക്കോടതി ഉത്തരവ് കെ.ടി.യു. ആക്ടിന്റെ അടിസ്ഥാനത്തിലാണെന്നും, ഗോപിനാഥ് രവീന്ദ്രന്‍ കേസിലെ സുപ്രീംകോടതി ഉത്തരവ് കണ്ണൂര്‍ യൂണിവേഴ്സിറ്റി ആക്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി . ഇതിനാല്‍ സിസ തോമസ് കേസിലെ ഹൈക്കോടതി മുന്‍ ഉത്തരവില്‍ വ്യക്തത ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരായ ഹൈക്കോടതി വിധി പുനഃപരിശോധിക്കുവാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു ഗവര്‍ണറുടെ ലക്ഷ്യം. ഗവര്‍ണറുടെ ഈ ലക്ഷ്യമാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിലൂടെ ഇല്ലാതായത്.

Recent Articles

Related Articles

Special

Enable Notifications OK No thanks